വിഷം കഴിച്ചവര്‍ ആശുപത്രിയിലായപ്പോള്‍ നിരപരാധിയായി അഭിനയിച്ചു; സൗമ്യയില്‍ സംശയം തോന്നിയില്ലെന്ന് സഹോദരി

പിണറായി കൂട്ടക്കൊലയില്‍ അറസ്റ്റിലായ സൗമ്യയില്‍ സംശയം തോന്നിയില്ലെന്ന് സഹോദരി.
വിഷം കഴിച്ചവര്‍ ആശുപത്രിയിലായപ്പോള്‍ നിരപരാധിയായി അഭിനയിച്ചു; സൗമ്യയില്‍ സംശയം തോന്നിയില്ലെന്ന് സഹോദരി

കണ്ണൂര്‍: പിണറായി കൂട്ടക്കൊലയില്‍ അറസ്റ്റിലായ സൗമ്യയില്‍ സംശയം തോന്നിയില്ലെന്ന് സഹോദരി. വിഷം കഴിച്ചവര്‍ ആശുപത്രിയിലായപ്പോള്‍ സൗമ്യ നിരപരാധിയായി അഭിനയിച്ചു. ആശുപത്രിയിലെ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി അയച്ചു.പിതാവിന് വിദഗ്ധ ചികിത്സ നല്‍കാന്‍ സൗമ്യ തടസ്സം നിന്നപ്പോഴും സംശയിച്ചില്ല. സൗമ്യയുടെ ദുരുദ്ദേശം മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും സഹോദരി പറഞ്ഞു. 

അതേസമയം പ്രതി സൗമ്യ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലാണ്. തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റിലായ സൗമ്യയെ തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസില്‍ ചോദ്യം ചെയ്തതിന് പിന്നാലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തിയ ശേഷമാണ് കോടതില്‍ ഹാജരാക്കിയത്. സൗമ്യയെ തെളിവെടുപ്പിനു കൊണ്ടു വരുന്നതുകൊണ്ട് പിണറായിയിലെ വീടിനു പരിസരത്ത് വലിയ ആള്‍ക്കൂട്ടമെത്തിയിരുന്നു. കൂകിവിളിച്ചും തെറിവിളിച്ചും നാട്ടുകാര്‍ സൗമ്യയെ വരവേറ്റു.

കൊലപാതകങ്ങളില്‍ സൗമ്യയ്ക്കു പുറമേ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസ് നിഗമനം. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ തനിച്ചാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ പൊലീസിന്റെ കണ്ടെത്തല്‍.

സൗമ്യയുമായി ബന്ധമുണ്ടെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും രണ്ടു പേരെ വിട്ടയച്ചു. ഒരാള്‍ ഇപ്പോഴും കസ്റ്റഡിയിലുണ്ട്. യുവാക്കള്‍ക്കു സൗമ്യയുമായി അടുപ്പമുണ്ടായിരുന്നുവെങ്കിലും കൊലപാതകങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നിെല്ലന്നാണ് കസ്റ്റഡിയില്‍ ഉള്ള യുവാക്കള്‍ പൊലീസില്‍ മൊഴി നല്‍കിയത്.

സൗമ്യയുടെ മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, സൗമ്യയുടെ മകള്‍ ഐശ്വര്യ എന്നിവരാണു നാലു മാസത്തിനിടെ ദൂരൂഹ സാഹചര്യങ്ങളില്‍ മരിച്ചത്. മൂന്നു പേരുടെയും ശരീരത്തില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നു സൗമ്യയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റു ബന്ധങ്ങള്‍ക്കു തടസ്സമാകാതിരിക്കാന്‍ അച്ഛനമ്മമാരെയും മകളെയും ഇല്ലാതാക്കുകയായിരുന്നു എന്നാണു പൊലീസ് നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com