മാനഭംഗ ശ്രമത്തിനിടെ ലിഗയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ? ; കസ്റ്റഡിയിലുള്ളവർ കുറ്റം സമ്മതിച്ചതായി സൂചന

ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു
മാനഭംഗ ശ്രമത്തിനിടെ ലിഗയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ? ; കസ്റ്റഡിയിലുള്ളവർ കുറ്റം സമ്മതിച്ചതായി സൂചന

തിരുവനന്തപുരം : വിദേശവനിത ലിഗയെ മാനഭംഗശ്രമത്തിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചതായി സൂചന. കസ്റ്റഡിയിലുള്ള പ്രതികൾ ഇക്കാര്യം പൊലീസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. പ്രതികളെന്ന് സംശയിക്കുന്നവരില്‍ നിന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ വ്യക്തത ലഭിക്കുന്ന റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ അറസ്റ്റ് ഉണ്ടായേക്കും. 

ഇന്നലെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ പി പ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അന്വേഷണ സംഘത്തിന് ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചത്. കസ്റ്റഡിയിലുള്ളവർ വാഴമുട്ടത്തെ പൊന്തക്കാട്ടിലെത്തുന്ന മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘത്തിലുള്ളവരാണെന്നും പൊലീസ് കണ്ടെത്തി. 

ടൂറിസ്റ്റ് ഗൈഡായ യോഗ അധ്യാപകനൊപ്പമാണ്  ലിഗ പൂനംതുരുത്തിലെത്തിയത്. കോവളത്തുവെച്ച് ലിഗയുമായി പരിചയപ്പെട്ട ഇയാൾ വിവിധ സ്ഥലങ്ങൾ കാണിക്കാമെന്ന വ്യാജേന ഒപ്പം കൂടുകയായിരുന്നു. തുടർന്ന് ഇയാളുടെ കൈയിലുണ്ടായിരുന്ന മയക്കുമരുന്ന് കലർന്ന സിഗററ്റ് കൊടുത്ത് ലിഗയെ പാതി മയക്കത്തിലാക്കി. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം  കായൽയാത്ര ആസ്വദിക്കാൻ ലിഗയെ ക്ഷണിച്ചു. 
പ്രതികളിലൊരാളുടെ ഫൈബർ ബോട്ടായിരുന്നു ഉഫയോഗിച്ചത്. ലിഗക്ക് മദ്യം നൽകാൻ ശ്രമിച്ചെങ്കിലും കഴിക്കാൻ വിസമ്മതിച്ചു. 

തുടർന്ന് പ്രതികൾ നന്നായി മദ്യപിച്ചശേഷം പൊന്തക്കാട്ടിൽ വെച്ച് ലിഗയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ലിഗ ബഹളം വെച്ചതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ലിഗ മരിച്ചെന്ന് മനസ്സിലാക്കിയ പ്രതികൾ കാട്ടുവള്ളികൾകൊണ്ട് മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു. 

ലിഗയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മെഡിക്കൽ സംഘം പൊലീസിന് കൈമാറി. ലിഗ ബലാൽസംഗത്തിന് വിധേയയായിട്ടില്ലെന്നാണ് സൂചന. കഴുത്ത് ഞെരിച്ചതി‍ന്റെ ഭാഗമായി കഴുത്തിലെ തരുണാസ്ഥിയിൽ പൊട്ടലുണ്ടായിട്ടുണ്ട്. കഴുത്തിലെ സൂക്ഷ്മ ഞരമ്പുകൾക്കും ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com