കൊച്ചി : കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വാദം കേൾക്കാൻ വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് നടിയുമായി അടുത്ത വൃത്തങ്ങൾ അഭിഭാഷകനുമായി ചർച്ച നടത്തിയതായി മംഗളം റിപ്പോർട്ട് ചെയ്തു. കേസിൽ നീതിപൂർവമായ വിചാരണയ്ക്ക് വനിതാ ജഡ്ജിയായിരുക്കും അഭികാമ്യം. കേസിൽ പ്രമുഖ നടികൾ ഉൾപ്പെടെ 385 ഓളം സാക്ഷികളാണുള്ളത്. ഇവർ സിനിമാ മേഖലയിൽ നിന്നുള്ളവരാണെന്നും നടി ഹർജിയിൽ വ്യക്തമാക്കും.
കേസിൽ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. നടിയുടെ ആവശ്യം മുഖ്യമന്ത്രി ഹൈക്കോടതിക്ക് കൈമാറി. എന്നാൽ ജില്ലയിൽ വനിതാ ജഡ്ജിമാരുടെ കുറവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാർ ഈ ആവശ്യം നിരസിക്കുകയായിരുന്നു. രണ്ടു വനിതാ ജഡ്ജിമാരാണ് ജില്ലയിലുള്ളത്. ഒരാൾ സിബിഐ കോടതി ജഡ്ജിയും, മറ്റേയാൾ സമീപജില്ലയിലേക്ക് സ്ഥലംമാറ്റം പ്രതീക്ഷിച്ചിരിക്കുന്നയാളുമാണ്. അതിനാൽ ജില്ലാ പ്രിന്‍സിപ്പൽ സെഷൻസ് കോടതി ജഡ്ജി വാദം കേള്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
ഇതിനെ തുടര്‍ന്നാണ് വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യവുമായി നടി സുപ്രീം കോടതിയെ സമീപിക്കുന്നത്. മറ്റു ജില്ലയില്‍ നിന്ന് വനിതാ ജഡ്ജിയെ നിയമിക്കാം. അല്ലെങ്കില്‍ കേസ് വേറെ ജില്ലയിലേക്ക് മാറ്റാമെന്നും നടി ഹർജിയിൽ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ