മലപ്പുറം : കനത്തമഴയിൽ നിന്ത്രണംവിട്ട കാർ കടലുണ്ടിപ്പുഴയിലേക്കു മറിഞ്ഞു. ഡ്രൈവർ വാഴക്കാട് വാലില്ലാപ്പുഴ സ്വദേശി ഷമീറലി അദ്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം വേങ്ങര റൂട്ടിൽ പാണക്കാട് എടായിപ്പാലത്ത് ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. പാണക്കാട്ടെ ബന്ധുവീട്ടിൽ കല്യാണത്തിൽ പങ്കെടുക്കാനായി എത്തിയ ഷമീർ ഓടിച്ച കാർ പുഴയോരത്തെ മരത്തിലിടിച്ചു മറിയുകയായിരുന്നു. കാർ പുഴയിൽ മുങ്ങുന്നതിനു മുൻപ് ഷമീർ ചാടി രക്ഷപ്പെട്ടു. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
രക്ഷാപ്രവർത്തനത്തിനായി നാട്ടുകാരെത്തിയെങ്കിലും കാർ എവിടെയെന്ന് ആദ്യം കണ്ടെത്താനായില്ല. മുങ്ങൽ വിദഗ്ധരെത്തിയാണ് കാർ കണ്ടെത്തിയത്. കയർകെട്ടി വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്നിശമനസേനയുടെ സഹായത്തോടെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാർ കരയ്ക്കെത്തിച്ചത്. കാർ പൂർണമായും തകർന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് പൊലീസിനും അഗ്നിശമനസേനയ്ക്കുമൊപ്പം ട്രോമാകെയർ പ്രവർത്തകരും ഉണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ