കൊട്ടിയൂര്‍ പീഡന കേസ്; പെണ്‍കുട്ടി നാടകീയമായി കൂറുമാറി; സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്ന് മൊഴി 

വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡന കേസിലെ പെണ്‍കുട്ടി കൂറുമാറിയതായി കോടതി
കൊട്ടിയൂര്‍ പീഡന കേസ്; പെണ്‍കുട്ടി നാടകീയമായി കൂറുമാറി; സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്ന് മൊഴി 

തലശ്ശേരി: വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡന കേസിലെ പെണ്‍കുട്ടി കൂറുമാറിയതായി കോടതി. പെണ്‍കുട്ടി നാടകീയമായി കൂറുമാറുകയായിരുന്നു. തന്റെ സമ്മതത്തോടെയാണ് ഫാ റോബിനുമായി ബന്ധപ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. തന്റെ കുഞ്ഞിന്റെ പിതാവ് റോബിനാണെന്നും ഫാദര്‍ക്കൊപ്പം ഒരു കുടുംബ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും മൊഴിയില്‍ പറയുന്നുണ്ട്. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയാണ് പെണ്‍കുട്ടി കൂറുമാറിയതായി പ്രഖ്യാപിച്ചത്.

ബുധനാഴ്‌ച വിചാരണ ആരംഭിച്ചപ്പോള്‍ ബാഹ്യപ്രേരണയാലെന്ന് തോന്നിപ്പിക്കും വിധത്തിലായിരുന്നു അതിനാടകീയമായി പെണ്‍കുട്ടി മൊഴി മാറ്റിയത്. ഇതോടെ പരാതിക്കാരി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടതോടെയാണ് കോടതി കൂറുമാറ്റം പ്രഖ്യാപിച്ചത്. 

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു വിചാരണ. കേസില്‍ ഫാദര്‍ റോബിന്‍ ഉള്‍പ്പെടെയുള്ള രണ്ട് പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മൂന്ന് പേരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും ചെയ്‌തു. ഫാദര്‍ തോമസ് ജോസഫ് തേരകം, ഡോ. ബെറ്റി എന്നിവരാണ് വിചാരണ നേരിടേണ്ടത്. മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളായിരുന്ന ഡോ. ടെസി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരെയാണ് കേസില്‍ നിന്ന് ഒഴിവാക്കിയത്.

കൊട്ടിയൂരിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പതിനാറുകാരി പ്രസവിച്ചതെന്നാണ് കേസ്. തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ 2017 ഫെബ്രുവരി ഏഴിനാണ് പെൺകുട്ടി പ്രസവിച്ചത്. നവജാത ശിശുവിനെ പെട്ടെന്ന് തന്നെ രഹസ്യമായി വയനാട്ടിലെ അനാഥ മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 27നാണ് പേരാവൂര്‍ പൊലീസ് ഫാദര്‍ റോബിനെ അറസ്റ്റ് ചെയ്തത്. പള്ളി ജീവനക്കാരി തങ്കമ്മ, സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റിയ, സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് മറ്റു പ്രതികള്‍. പോക്‌സോ,​ ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ക്ക് പുറമെ ഗൂഢാലോചന തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കൂടി പ്രതികള്‍ക്ക് നേരെ ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com