തൊടുപുഴ കൂട്ടക്കൊലപാതകം: അന്വേഷണത്തിന് പ്രത്യേകസംഘം
തിരുവനന്തപുരം: തൊടുപുഴയില്‍ നാലംഗ കുടുംബത്തെ കൊന്നുകുഴിച്ചുമൂടിയ സംഭം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിനാണ് ചുമതല.
വണ്ണപ്പുറം മുണ്ടൻമുടി കാനാട്ടുവീടിൽ കൃഷ്ണൻകുട്ടി (52), ഭാര്യ സൂശീല(50), മക്കളായ ആർഷ (21), അർജുൻ (18) എന്നിവരെയാണ് കൊന്നു കുഴിച്ചു മുടിയ നിലയിൽ കണ്ടെത്തിയത്. കൃഷ്ണനെയും കുടുംബത്തെയും കാണാതായതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാളിയാർ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൃഷ്ണന് വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നതായി സഹോദരന് യജ്ഞേശ്വരന്‍ ആരോപിച്ചു. രാത്രികാലങ്ങളില്‍ കാറുകളില്‍ ആളുകള്‍ വീട്ടിലെത്തിയിരുന്നു.എന്നാല്‍ പത്തുവര്‍ഷമായി കൃഷ്ണനുമായി യാതൊരു ബന്ധവുമില്ലെന്നും യജ്ഞേശ്വരന്‍ പറയുന്നു.
അതേസമയം പരിശോധനയില്‍ മൃതദേഹങ്ങളില്‍ മാരകമുറിവുകള്‍ കണ്ടെത്തി. കൃഷ്ണന്റെയും മകന്റെയും മൃതദേഹങ്ങള്‍ തലയ്ക്ക് മാരകമായ മുറിവുകളേറ്റ നിലയിലാണ് കണ്ടെത്തിയത്. കൃഷ്ണന്റെ ഭാര്യ സുശീല നെഞ്ചിലും വയറ്റിലും കുത്തേറ്റനിലയിലാണ്. മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധന തുടരുകയാണ്. ഇതിനിടെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെത്തി. കത്തിയും ചുറ്റികയുമാണ് വീടിന്റെ പരിസരത്ത് നിന്നും കണ്ടെടുത്തത്.
റബ്ബര്‍ പാലെടുക്കാത്തത് കണ്ടിട്ട് സംശയം തോന്നിയ നാട്ടുകാരാണ് കൃഷ്ണനെയും കുടുംബത്തെയും കാണാനില്ലെന്ന്പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തുകയായിരുന്നു. വീടിന് സമീപം പുതുതായി വെട്ടിയ നിലയില്‍ കണ്ടെത്തിയ വലിയ കുഴിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കൃഷ്ണന്റെ കുടുംബം ബന്ധുക്കളുമായും നാട്ടുകാരുമായും അകന്ന് കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ