ബിഷപ്പിനെതിരെ തെളിവുകള്‍; അന്വേഷണസംഘം ജലന്ധറിലേക്ക്

ബിഷപ്പിനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചു - കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണം സംഘം - കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല 
ബിഷപ്പിനെതിരെ തെളിവുകള്‍; അന്വേഷണസംഘം ജലന്ധറിലേക്ക്


ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണസംഘം. ബിഷപ്പിനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചെന്നും ഡിവൈഎസ്പി പികെ സുഭാഷ് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു

ഡല്‍ഹിയിലെത്തിയ അന്വേഷണസംഘം ജലന്ധറിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടുദിവസത്തിനകം  അന്വേഷണസംഘം ചോദ്യം ചെയ്യും. 

ഡല്‍ഹിയിലെത്തിയ ശേഷം, കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ദമ്പതികളില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കും. കന്യാസ്ത്രീ തന്റെ  ഭര്‍ത്താവിനോട് അടുപ്പം പുലര്‍ത്തിയെന്നായിരുന്നു ഭാര്യ പരാതി നല്‍കിയിരുന്നത്. ഈ പരാതിയുടെ യാഥാര്‍ഥ്യം എന്തെന്ന് അറിയാനാണ് അന്വേഷണസംഘം ദമ്പതികളില്‍നിന്ന് മൊഴിയെടുക്കുന്നത്.

കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സി ബി സി ഐ) പ്രസിഡന്റ് ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കുമെന്നാണ് സൂചന. ബിഷപ്പിനെതിരെ ഇദ്ദേഹത്തിനും പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. കൂടാതെ ഉജ്ജയിന്‍ ബിഷപ്പിന്റെയും മൊഴി അന്വേഷണസംഘം എടുത്തേക്കും.

നേരത്തെ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഉള്‍പ്പെടെ മൊഴികള്‍ അന്വേഷണസംഘം എടുത്തിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീക്ക് ഒപ്പമുണ്ടായിരുന്ന ചില കന്യാസ്ത്രീകള്‍ ഡല്‍ഹിയിലും മറ്റും താമസിക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ മഠം വിട്ടവരാണ്. ഇവരില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com