കൊച്ചി: സോളാർ കേസ് പ്രതി സരിത എസ് നായരുടെ കത്തിന് പിന്നിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയാണെന്ന് തങ്ങൾക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസ്സൻ. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം കോണ്‍ഗ്രസ് പാർട്ടിക്ക് അറിയാമായിരുന്നുവെന്ന കാര്യം ഹസൻ തുറന്നു സമ്മതിച്ചത്. സരിതയുടെ കത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയ ഗണേഷ്കുമാർ തന്നെയാണ്. ഇക്കാര്യം അന്ന് പരസ്യമായി പറയാതിരുന്നത് ഉമ്മൻ ചാണ്ടിയുടെ മാന്യത കൊണ്ടാണ്. എന്നാൽ ഇക്കാര്യം തുറന്നുപറയണമെന്ന് താനടക്കമുള്ള നേതാക്കൾ ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം അതിന് തയാറായില്ലെന്നും ഹസ്സൻ വ്യക്തമാക്കി.
കോണ്‍ഗ്രസിലെ യുവനേതാക്കൾക്കെതിരേയും ഹസൻ രൂക്ഷവിമർശനം ഉന്നയിച്ചു. യുവനേതാക്കളിൽ പലരും സോഷ്യൽ മീഡിയയിൽ മാത്രമാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. മണ്ണിലിറങ്ങി പണിയെടുത്തെങ്കിലെ താഴെത്തട്ടിൽ പാർട്ടി വളരൂയെന്നും തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഇത്തരം പ്രവർത്തനം വേണെന്ന് യുവനേതാക്കൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലെ സ്വാധീനം നോക്കിയല്ലെന്നും ഹസ്സൻ കൂട്ടിച്ചേർത്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ