തിരുവനന്തപുരം; സംസ്ഥാനത്തെ സഹകരണബാങ്കുകളെ കുടുക്കിലാക്കി ആദായനികുതിവകുപ്പ്. ആദായനികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഹകരണ ബാങ്കുകള്‍ക്ക് കൂട്ടത്തോടെ നോട്ടീസ് നല്‍കി. രണ്ടും മൂന്നും കോടി രൂപയാണ് പല സഹകരണസംഘങ്ങളില്‍ നിന്നും നികുതിയായി ആവശ്യപ്പെട്ടിരിക്കുന്നത്. ലാഭവിഹിതത്തിനാണ് നികുതി നല്‍കേണ്ടതെങ്കിലും നഷ്ടത്തിലായ ബാങ്കുകള്‍ക്കുപോലും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
സഹകരണ ബാങ്കുകള്‍ ലാഭം കണക്കാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍. കാര്‍ഷിക വായ്പയ്ക്ക് പ്രാധാന്യം നല്‍കുന്നതിനാലാണ് സഹകരണസംഘങ്ങളെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ കാര്‍ഷികേതര വായ്പകളാണ് സംഘങ്ങള്‍ കൂടുതലും നല്‍കുന്നതെന്നും അതുകൊണ്ട് വായ്പയില്‍ നിന്നുള്ള വരുമാനം ആദായനികുതി പരിധിയില്‍ വരുമെന്നുമാണ് ആദായനികുതിവരുപ്പിന്റെ വാദം.
സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങളുടെയും ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് സഹകരണ വകുപ്പിന്റെ ഓഡിറ്റ് ഡയറക്ടറേറ്റില്‍നിന്ന് ആദായനികുതിവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഓഡിറ്റ് സര്‍ട്ടിഫിക്കറ്റില്‍ ബാങ്കുകള്‍ കരുതല്‍ധനമായി മാറ്റിവെച്ച തുക ലാഭമായി പരിഗണിച്ചാണ് ആദായ നികുതി കണക്കാക്കിയിരിക്കുന്നത്.
കിട്ടാക്കടം, അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ സഹായം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ബാങ്കുകള്‍ വരുമാനത്തില്‍നിന്ന് തുക നീക്കിവെയ്ക്കാറുണ്ട്. ഇതൊഴിവാക്കിയാണ് ഓഡിറ്റില്‍ ബാങ്കുകളുടെ ലാഭവും നഷ്ടവും കണക്കാക്കുന്നത്. ഇത്തരത്തിലുള്ള കരുതല്‍ധനം ലാഭമായി കണക്കാക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ നിലപാട്. ഇതിനെതിരേ ബാങ്കുകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ