കൊലയാളി ഗെയിം എന്നു വിശേഷിപ്പിക്കപ്പെടുന്ന മോമൊയെക്കുറിച്ച് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ ഇത്തരം ഗെയിമുകളില്‍ പെട്ടുപോകാതിരിക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗെയിം കഥാപാത്രത്തിന്റെ സംസാരരീതിയും ആദ്യകാഴ്ചയിലെ രൂപവും കുട്ടികളില്‍ നിഷേധാത്മക ചിന്തകള്‍ ഉണര്‍ത്തുകയും തുടര്‍ന്നവര്‍ ദേഹത്തു മുറിവുകള്‍ ഉണ്ടാക്കി സ്വയം വേദനിക്കുമെന്നും മരണത്തിലേക്ക് നീങ്ങുമെന്നുമാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. കുട്ടികള്‍ ഇത്തരം ഗെയിമുകള്‍ കളിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ലോകത്ത് നമ്മുടെ കുട്ടികള്‍ ശരിയായ ദിശയിലാണെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം നമ്മുടെ സമൂഹത്തിനുണ്ടെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നിരവധി കുട്ടികളുടെ ജീവന് ഭീഷണിയുയർത്തിയ ബ്ലൂവെയിൽ ഗെയിമിനു ശേഷം സമാന സ്വഭാവ വിശേഷങ്ങളോട് കൂടിയ മറ്റൊരു ഗെയിം പ്രചരിക്കുന്നതായി സൈബർ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. വാട്സാപ്പ് വഴിയാണ് മോമൊ എന്ന ഈ കളി പ്രചരിക്കുന്നത്. കുട്ടികളുടെ ജീവനു തന്നെയാണ് ഇവിടെയും വെല്ലുവിളി.
ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രമാണ്
മോമൊ എന്ന കളിയിലുള്ളത്. നിങ്ങളെക്കുറിച്ചുള്ളതെല്ലാം ഞാൻ പറഞ്ഞുതരാം എന്നു പറഞ്ഞു കൊണ്ട് കളിയാരംഭിക്കുന്നത് കളിയിലേക്ക് ആളുകളെ ആകർഷിക്കാനാണ്. ഇതുവരെ നിരവധിപേർ ഈ ഗെയിമുമായി മുന്നോട്ട് പോകുന്നെണ്ടെന്നാണ് അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കളിയുടെ ഗുരുതരമായ വശങ്ങളിലേക്ക് വിരൽചൂണ്ടിക്കൊണ്ട് പല മാനസികാരോഗ്യ വിദഗ്ദ്ധരും മുന്നറിയിപ്പുമായി രംഗത്ത് വന്നു കഴിഞ്ഞു. കഥാപാത്രത്തിന്റെ സംസാരരീതിയും ആദ്യകാഴ്ചയിലെ രൂപവും കുട്ടികളിൽ നിഷേധാത്മക ചിന്തകൾ ഉണർത്തുകയും തുടർന്നവർ ദേഹത്തു മുറിവുകൾ ഉണ്ടാക്കി സ്വയം വേദനിക്കുമെന്നും മരണത്തിലേക്ക് നീങ്ങുമെന്നുമാണ് മാനസികാരോഗ്യ വിദഗ്‌ധർ പറയുന്നത്. കുട്ടികൾ ഇത്തരം ഗെയിമുകൾ കളിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ എല്ലാ രക്ഷിതാക്കളോടും ആവശ്യപ്പെടുന്നു. മൊബൈലിന്റേയും ഇന്റർനെറ്റിന്റെയും ലോകത്ത് നമ്മുടെ കുട്ടികൾ ശരിയായ ദിശയിലാണെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം നമ്മുടെ സമൂഹത്തിനുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ