ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ 55 ചോദ്യങ്ങളുള്ള പട്ടിക; അന്വേഷണസംഘം നാളെ ജലന്ധറില്‍

ബിഷപ്പിനെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണസംഘം ജലന്ധറിലെത്തുന്നത്. 55 ചോദ്യങ്ങള്‍ അടങ്ങുന്ന പട്ടികയാണ് പൊലീസ് സംഘം തയ്യാറാക്കിയിരിക്കുന്നത്
ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ 55 ചോദ്യങ്ങളുള്ള പട്ടിക; അന്വേഷണസംഘം നാളെ ജലന്ധറില്‍


കൊച്ചി: ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം നാളെ ജലന്ധറിലെത്തും. ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയുണ്ടായേക്കുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. കേസില്‍ ബിഷപ്പിനെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണസംഘം ജലന്ധറിലെത്തുന്നത്. 55 ചോദ്യങ്ങള്‍ അടങ്ങുന്ന പട്ടികയാണ് പൊലീസ് സംഘം തയ്യാറാക്കിയിരിക്കുന്നത്. ബിഷപ്പിനൊപ്പം ഉന്നത വൈദികരയെും ചോദ്യം ചെയ്യും.വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണചുമതല.

ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ച കാര്യം ചൂണ്ടിക്കാട്ടി കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച കത്ത് നേരത്തെ പുറത്തുവന്നിരുന്നു. ബിഷപ്പ് മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചതായും രണ്ടുതവണ  മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും കന്യാസ്ത്രീ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഫോണില്‍ വിളിച്ചും ബിഷപ്പ് അശ്ലീലം പറഞ്ഞു. ഭയന്നിട്ടാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ബിഷപ്പിന്റെ പീഡനം ചൂണ്ടിക്കാട്ടി രണ്ടു തവണയാണ് കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് പരാതി നല്‍കിയത്.

അതേസമയം ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ് അന്വേഷണസംഘത്തിന് മൊഴി് നല്‍കിയിരുന്നു.ബിഷപ്പുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നുമാണ് പറഞ്ഞത്. സന്ന്യാസ സഭയിലെ ഭരണപരമായ ചില പ്രശ്‌നങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഇക്കാര്യം നേരിട്ടും ഈമെയിലിലൂടെയും പറഞ്ഞിട്ടുണ്ടെന്നും  ഉജ്ജയിന്‍ ബിഷപ്പ് മൊഴി നല്‍കി

കന്യാസ്ത്രീയുടെ ആരോപണം കെട്ടിച്ചമച്ചതാണെന്നായിരുന്ന ജലന്ധര്‍ ബിഷപ്പിന്റെ വിശദീകരണം. തന്റെ അമ്മയുടെ മരണാനന്തരചടങ്ങില്‍ പോലും തന്നില്‍ കുറ്റം ആരോപിക്കുന്ന കന്യാസ്ത്രീ പങ്കെടുത്തിരുന്നു. ഇപ്പോള്‍ പീഡനമാരോപിക്കുന്നതിന് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നും ഇതിന് പിന്നില്‍ സഭയിലെ പ്രശ്‌നങ്ങളാണെന്ന് കരുതുന്നില്ലെന്നും ജലന്ധറില്‍ സഭാകാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. 

ഇതിന്റെ സത്യാവസ്ഥ ജനമദ്ധ്യേ കൊണ്ടുവരേണ്ടത് തന്റെ കൂടി ചുമതലായി മാറിയിരിക്കുകയാണ്. തന്റെ നിരപരാധിത്വം താന്‍ മാത്രം പറഞ്ഞാല്‍ പോരല്ലോ. അതുകൊണ്ട് ശക്തമായ നിയമനടപടികള്‍ ഉണ്ടാകണം. അതിലൂടെ സത്യം പുറത്തുവരും. നിയമനടപടികളോട് പൂര്‍ണമായു സഹകരിക്കും. വത്തിക്കാനിലക്ക് കടക്കുമെന്നത് വെറും പ്രചാരണങ്ങള്‍ മാത്രമാണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com