ഇടമലയാര്‍ ഡാം തുറന്നു; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

164 ഘനമീറ്റര്‍ ജലമാണ് തുറന്നു വിടുക. പെരിയാറില്‍ ഒന്നരമീറ്റര്‍ വരെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
ഇടമലയാര്‍ ഡാം തുറന്നു; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് നിശ്ചിത പരിധിയിലെത്തിയ സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നു. ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നത്. 164 ഘനമീറ്റര്‍ ജലമാണ് തുറന്നു വിടുക. പെരിയാറില്‍ ഒന്നരമീറ്റര്‍ വരെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

നാലു ഷട്ടറുകള്‍ 80 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്.രാവിലെ ആറു മണിക്ക് ഡാം തുറക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ രാത്രി ഈ മേഖലയില്‍ ശക്തമായ മഴപെയ്തത് ജലനിരപ്പ് 169.95 മീറ്റര്‍ എത്തിയതോടെ അഞ്ച് മണിക്ക് തന്നെ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. അണക്കെട്ടില്‍നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം അഞ്ചുമുതല്‍ ആറു മണിക്കൂര്‍വരെ നേരംകൊണ്ട് ആലുവയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണക്കെട്ടിന്റെ പരിസരത്ത് താമസിക്കുന്നവര്‍ക്കും പെരിയാറിന്റെ കരയിലുള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇടമലയാര്‍ ഡാം തുറന്നുവിട്ട് ഒരു മണിക്കൂറില്‍ കുട്ടമ്പഴയില്‍ വെളളം ഒഴുകി എത്തും. ഒന്നരമണിക്കൂറുകൊണ്ട് ഭൂതത്താന്‍കെട്ടിലും നാല് മണിക്കൂറില്‍ പെരുമ്പാവൂര്‍, കാലടി ഭാഗങ്ങളിലും വെളളം ഒഴുകി എത്തും. ആലുവയില്‍ ആറുമണിക്കൂറില്‍ വെളളം ഒഴുകി വരുമെന്നും ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ഇടമലയാറിനൊപ്പം ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് അതിവേഗം ഉയരുന്നത് കണക്കിലെടുത്താണ് ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പെരിയാറില്‍ ഇതുമൂലം ഒന്ന്ഒന്നര മീറ്റര്‍ ജലനിരപ്പ് ഉയരാന്‍ ഇടയാക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇടുക്കിയില്‍ നിന്നും ഇടമലയാറില്‍ നിന്നും ഒരേസമയം പെരിയാറിലേക്ക് ജലം ഒഴുക്കിവിടുന്നത് വെള്ളപ്പൊക്കത്തിന് ഇടയാക്കും. ഇത് ഒഴിവാക്കാനാണ് ഇടമലയാര്‍ വ്യാഴാഴ്ച രാവിലെ തുറന്നത്. ഇതിനു മുന്നോടിയായി ഭൂതത്താന്‍കെട്ട് ബാരേജിന്റെ 15 ഷട്ടറുകളും 9 മീറ്റര്‍ വീതം ഉയര്‍ത്തി പരമാവധി ജലം ഒഴുക്കിവിടുകയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെയാണ് ഡാം തുറക്കുന്നതിന് കെ.എസ്.ഇ.ബി. മുന്നറിയിപ്പ് നല്‍കിയത്. രാവിലത്തെ 168.17 മീറ്റര്‍, ഉച്ചയ്ക്ക് ശേഷം 168.65 മീറ്ററിലെത്തിയതോടെയാണ് ഡാം തുറക്കാന്‍ ദ്രുതഗതിയില്‍ തീരുമാനമായത്. 170 മീറ്റര്‍ വരെ ജലം സംഭരിക്കുന്നതിന് ശേഷിയുണ്ട്. 2005ലും 2013ലുമാണ് ഇടമലയാര്‍ ഡാം തുറന്നിട്ടുള്ളത്. ഡാം തുറന്നാല്‍ അഞ്ചരആറ് മണിക്കൂറ് കൊണ്ട് വെള്ളം ആലുവയിലെത്തും. ഇടമലയാര്‍ ഡാം തുറന്നാല്‍ വടാട്ടുപാറ പലവന്‍വടിയിലൂടെ കുട്ടമ്പുഴ ആനക്കയത്ത് വച്ച് കുട്ടമ്പുഴയാറുമായി ഇടമലയാര്‍ ചേരും. തുടര്‍ന്ന് തട്ടേക്കാടിലൂടെ ഭൂതത്താന്‍കെട്ടിന് ഒരു കിലോമീറ്റര്‍ മുകളില്‍ കൂട്ടിക്കല്‍ ഭാഗത്ത് വച്ച് പെരിയാറുമായി കൂടിച്ചേരും. ഭൂതത്താന്‍കെട്ട്, പാണിയേലി, മലയാറ്റൂര്‍, കാലടി, ആലുവ, പറവൂര്‍ പുറപ്പിള്ളിക്കാവ് ബണ്ടില്‍ വച്ച് പെരിയാര്‍ കായലില്‍ ചേരുന്നത്.

ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ക്രമീതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇടമലയാറിലെ ജലനിരപ്പ് താഴ്ന്നശേഷം മാത്രം ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ട്രയല്‍ റണ്‍ നടത്തിയാല്‍ മതിയെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം. ഇടുക്കിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് ജലനിരപ്പ് 2397.90 അടിയായി ഉയര്‍ന്നു. പരമാവധി ജലനിരപ്പ് 2403 അടിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com