കൂടുതല്‍ ജലം ഒഴുക്കി കളയണമെന്ന് കെഎസ്ഇബി ; ചെറുതോണി നഗരത്തില്‍ വെള്ളം കയറി , ഗതാഗത നിരോധനം

സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ ജലം ഒഴുക്കി കളയണമെന്നാണ് കെഎസ്ഇബി അധികൃതരുടെ നിര്‍ദേശം
കൂടുതല്‍ ജലം ഒഴുക്കി കളയണമെന്ന് കെഎസ്ഇബി ; ചെറുതോണി നഗരത്തില്‍ വെള്ളം കയറി , ഗതാഗത നിരോധനം

ഇടുക്കി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജലം ഒഴുക്കി കളയണമെന്ന് കെ എസ്ഇബി. സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ ജലം ഒഴുക്കി കളയണമെന്നാണ് കെഎസ്ഇബി അധികൃതരുടെ നിര്‍ദേശം. നിലവില്‍ സെക്കന്‍ഡില്‍ 1,25 ലക്ഷം ലിറ്റര്‍ ജലമാണ് ഒഴുക്കി കളയുന്നത്. അതേസമയം 4,19,000 ലക്ഷം ജലമാണ് നീരൊഴുക്കിലൂടെ ഇടുക്കി ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 

ഇന്നലെ തുറന്ന ഒരു ഷട്ടറിന് പുറമേ, ഇന്ന് രാവിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ ചെറുതോണി നഗരത്തില്‍ വെള്ളം കയറി. ചെറുതോണി ബസ് സ്റ്റാന്‍ഡ് അടക്കം വെള്ളത്തില്‍ മുങ്ങി. വെള്ളം ഉയരാനുള്ള സാധ്യത മുന്‍നിര്‍ത്തി ചെറുതോണിയിലെ താഴ്ന്ന പ്രദേശങ്ങില്‍ നിന്നുള്ളവരെ ദുരിതാസ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇടുക്കി ജില്ലയിലേക്കുള്ള വിനോദ സഞ്ചാര യാത്രകള്‍ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുതോണി വഴിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. 

ഇടുക്കി ചെറുതോണി അണക്കെട്ടിലെ മൂന്ന് ഷട്ടറുകല്‍ 40 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഇന്നലെ ഒരു ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഇത് 40 സെന്റിമീറ്ററായി ചുരുക്കി. മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ഡാമിലെ ജലനിരപ്പ് 2401.34 അടിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ 90 സെന്റിമീറ്റര്‍ എങ്കിലും ഉയര്‍ത്തണമെന്ന് കെഎസ്ഇബി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്നാല്‍ ഈ ആവശ്യം ഇടുക്കി ജില്ലാ ഭരണകൂടം അംഗീകരിച്ചിട്ടില്ല. ഇക്കാര്യം പരിശോധിച്ചു വരികയാണെന്നാണ് ജില്ലാ കളക്ടര്‍ ജീവന്‍ബാബു അറിയിച്ചത്. നിലവില്‍ ഡാമിന്റെ കൈവഴികള്‍ക്ക് അരികിലുള്ളതും, 
പെരിയാറിന്റെ തീരത്തുമുള്ള 100 മീറ്റര്‍ ചുറ്റളവിലുള്ളവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഷട്ടര്‍ 90 സെന്റി മീറ്ററാക്കി ഉയര്‍ത്തിയാല്‍ 200 മീറ്റര്‍ ദൂരപരിധിയിലുള്ളവരെ മാറ്റി പാര്‍പ്പിക്കേണ്ടി വരുന്ന അവസ്ഥയാണ്.

നിലവിൽ എറണാകുളം ജില്ലയിലെ ആലുവ അടക്കമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കൂടുതൽ ജലം തുറന്നുവിടുന്നത് സ്ഥിതി കൂടുതൽ ​ഗുരുതരമാക്കുമോ എന്ന വിലയിരുത്തലും അധികൃതർക്കുണ്ട്. 1,16 ലക്ഷം ലിറ്റര്‍ ജലമാണ് മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉത്പാദനത്തിനായി വിനിയോഗിക്കുന്നത്. കൂടാതെ, സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളം കൂടി തുറന്നുവിടുന്നതോടെ, ജലനിരപ്പ് നിയന്ത്രണ വിധേയമാക്കാമെന്നാണ് കെഎസ്ഇബി അധികൃതരുടെ പ്രതീക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com