കുമ്പസാര പീഡനം : ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ട് വൈദികര്‍ കൂടി കീഴടങ്ങി

ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് കീഴടങ്ങിയത്
കുമ്പസാര പീഡനം : ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ട് വൈദികര്‍ കൂടി കീഴടങ്ങി

കൊല്ലം : കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ടു വൈദികര്‍ കീഴടങ്ങി. കേസിലെ ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് കീഴടങ്ങിയത്. ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ് തിരുവല്ല കോടതിയിലും, നാലാംപ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലുമാണ് കീഴടങ്ങിയത്.  

ഒളിവിലായിരുന്ന ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസും, ഫാദര്‍ ജെയ്‌സ് കെ ജോര്‍ജും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. പ്രതികള്‍ തിങ്കളാഴ്ചയ്ക്കകം അന്വേഷണ  ഉദ്യോഗസ്ഥര്‍ക്ക് മുമ്പിലോ, കോടതിയിലോ കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. കീഴടങ്ങിയ ശേഷം പ്രതികള്‍ക്ക് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

വീട്ടമ്മയെ ഒന്നാം പ്രതി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ്, പതിനാറാം വയസ്സുമുതല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കാര്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണം തുടരുകയായിരുന്നു. കൗണ്‍സലിംഗിനിടെ, വൈദികന്റെ ലൈംഗിക പീഡനം തുറന്നുപറഞ്ഞ വീട്ടമ്മയെ, ഇക്കാര്യം പരസ്യമാക്കുമെന്ന് ബ്ലാക്ക്‌മെയില്‍ ചെയ്ത് നാലാംപ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജും ബലാല്‍സംഗം ചെയ്‌തെന്നാണ് ക്രൈംബ്രാഞ്ച് കേസ്. 

കേസില്‍ ആരോപണ വിധേയരായ രണ്ടാംപ്രതി ഫാദര്‍ ജോബ് മാത്യു, മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണ്‍ വി മാത്യു എന്നിവര്‍ നേരത്തെ കീഴടങ്ങിയിരുന്നു. ഇവര്‍ക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികര്‍ പല തവണ പീഡിപ്പിച്ചെന്ന് മേയ് ആദ്യ വാരമാണ് യുവതിയുടെ ഭര്‍ത്താവായ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണം ഉന്നയിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com