ദുരിതബാധിതരുടെ ആവശ്യം തിരിച്ചറിഞ്ഞ് സഹായിക്കൂ, അല്ലെങ്കില്‍ പ്രയോജനമില്ലാതെയാകും: നിര്‍ദേശവുമായി മുഖ്യമന്ത്രി 

ദുരിതമനുഭവിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ എന്താണ് അത്യാവശ്യമെന്ന് കൃത്യമായി മനസ്സിലാക്കി സാധനങ്ങള്‍ സമാഹരിക്കേണ്ടതുണ്ട്- പിണറായി വിജയന്‍
ദുരിതബാധിതരുടെ ആവശ്യം തിരിച്ചറിഞ്ഞ് സഹായിക്കൂ, അല്ലെങ്കില്‍ പ്രയോജനമില്ലാതെയാകും: നിര്‍ദേശവുമായി മുഖ്യമന്ത്രി 

കൊച്ചി: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതത്തിലായവരെ സഹായിക്കാന്‍ നാനാതുറയില്‍ നിന്നും നിരവധിപേരാണ് ഒഴുകി എത്തുന്നത്. ഇത്തരം സഹായങ്ങള്‍ വേണ്ടപോലെ പ്രയോജനകരമാകാന്‍ നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. വിവേകപൂര്‍വ്വവും യുക്തിക്കനുസരിച്ചും ദുരിതമനുഭവിക്കുന്നവര്‍ക്കായി സാധനങ്ങള്‍ സമാഹരിച്ചില്ലായെങ്കില്‍ ബുദ്ധിമുട്ടി ശേഖരിക്കുന്നതും വിലകൊടുത്തുവാങ്ങുന്നതുമായ പലതും പ്രയോജനപ്പെടാതെ പോകുമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ മുന്നറിയിപ്പ് നല്‍കി.

വെള്ളപ്പൊക്കക്കെടുതി കാരണം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും വീടുകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ശേഖരിച്ചോ സ്വന്തം നിലയിലോ എത്തിക്കാന്‍ ആഗ്രഹിക്കുന്ന ധാരാളം സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. കേരളത്തിന് പുറത്തു നിന്നും ഇതുപോലുള്ള സഹായ വാഗ്ദാനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ എന്താണ് അത്യാവശ്യമെന്ന് കൃത്യമായി മനസ്സിലാക്കി സാധനങ്ങള്‍ സമാഹരിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ബുദ്ധിമുട്ടി ശേഖരിക്കുന്നതും വിലകൊടുത്തുവാങ്ങുന്നതുമായ പലതും പ്രയോജനപ്പെടാതെ പോകും - പിണറായി വിജയന്‍ കുറിച്ചു.

അതിനാല്‍ അത്യാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കി അറിയിക്കാന്‍ ജില്ലാ കലക്ടര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായതെല്ലാം ഇതിനകം ചെയ്തു വരുന്നുണ്ട്. ഈ കുടുംബങ്ങള്‍ തിരിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുളള വീട്ടുപകരണങ്ങളും ശയ്യോപകരണങ്ങളും അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളുമാണ് അത്യാവശ്യമായും വേണ്ടത്. ക്യാമ്പുകളില്‍ എത്തിചേരാത്ത വീടുകള്‍ തകര്‍ന്നവര്‍ക്കും സമാന ആവശ്യങ്ങള്‍ തന്നെയാണുളളത്. ഇത്തരം സാധനങ്ങള്‍ അയക്കുന്നതായിരിക്കും ഉചിതം- പിണറായി വിജയന്‍ പറഞ്ഞു.

സാധനങ്ങള്‍ അയക്കുന്നവര്‍ അതത് ജില്ലാ കലക്ടറേറ്റിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണം. ജില്ലക്ക് പുറത്തുനിന്ന് ഇത്തരം സഹായം അയക്കാന്‍ താല്പര്യമുളളവര്‍ ഏത് ജില്ലയിലേക്കാണോ അയക്കേണ്ടത് ആ ജില്ലയിലെ എസ്.റ്റി.ഡി കോഡ് ചേര്‍ത്ത് ഈ നമ്പറില്‍ വിളിക്കണം - മുഖ്യമന്ത്രി കുറിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വെള്ളപ്പൊക്കക്കെടുതി കാരണം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും വീടുകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ശേഖരിച്ചോ സ്വന്തം നിലയിലോ എത്തിക്കാന്‍ ആഗ്രഹിക്കുന്ന ധാരാളം സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. കേരളത്തിന് പുറത്തു നിന്നും ഇതുപോലുള്ള സഹായ വാഗ്ദാനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ എന്താണ് അത്യാവശ്യമെന്ന് കൃത്യമായി മനസ്സിലാക്കി സാധനങ്ങള്‍ സമാഹരിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ബുദ്ധിമുട്ടി ശേഖരിക്കുന്നതും വിലകൊടുത്തുവാങ്ങുന്നതുമായ പലതും പ്രയോജനപ്പെടാതെ പോകും. അതിനാല്‍ അത്യാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കി അറിയിക്കാന്‍ ജില്ലാ കലക്ടര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായതെല്ലാം ഇതിനകം ചെയ്തു വരുന്നുണ്ട്. ഈ കുടുംബങ്ങള്‍ തിരിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുളള വീട്ടുപകരണങ്ങളും ശയ്യോപകരണങ്ങളും അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളുമാണ് അത്യാവശ്യമായും വേണ്ടത്. ക്യാമ്പുകളില്‍ എത്തിചേരാത്ത വീടുകള്‍ തകര്‍ന്നവര്‍ക്കും സമാന ആവശ്യങ്ങള്‍ തന്നെയാണുളളത്. ഇത്തരം സാധനങ്ങള്‍ അയക്കുന്നതായിരിക്കും ഉചിതം.

സാധനങ്ങള്‍ അയക്കുന്നവര്‍ അതത് ജില്ലാ കലക്ടറേറ്റിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണം. ജില്ലക്ക് പുറത്തുനിന്ന് ഇത്തരം സഹായം അയക്കാന്‍ താല്പര്യമുളളവര്‍ ഏത് ജില്ലയിലേക്കാണോ അയക്കേണ്ടത് ആ ജില്ലയിലെ എസ്.റ്റി.ഡി കോഡ് ചേര്‍ത്ത് ഈ നമ്പറില്‍ വിളിക്കണം.

വീടുകളും റോഡുകളും പുനര്‍നിര്‍മ്മിക്കാനും കൃഷി നഷ്ടപ്പെട്ടവരെ സഹായിക്കാനും സാമ്പത്തികമായ പിന്തുണയാണ് ഈ ഘട്ടത്തില്‍ ഏറ്റവും ആവശ്യം. അതിനാല്‍ ദുരിതബാധിതരെ സഹായിക്കാന്‍ സന്നദ്ധതയുള്ള എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഉദാരമായി സംഭാവന നല്‍കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com