പമ്പ വെള്ളത്തില്‍ മുങ്ങി; ശബരിമല ഒറ്റപ്പെട്ടു; ഭക്തര്‍ക്ക് നിയന്ത്രണം

നിറപുത്തരിക്കായി ശബരിമല ക്ഷേത്രനട തുറക്കാനിരിക്കെ വീണ്ടുമുണ്ടായ വെള്ളപ്പൊക്കം തീര്‍ത്ഥാടകരെ ആശങ്കയിലാക്കി 
പമ്പ വെള്ളത്തില്‍ മുങ്ങി; ശബരിമല ഒറ്റപ്പെട്ടു; ഭക്തര്‍ക്ക് നിയന്ത്രണം

പത്തനംതിട്ട: ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ പമ്പ, ആനത്തോട് ഡാമുകള്‍ വീണ്ടും തുറന്നു വിട്ടു. പമ്പാ, ത്രിവേണി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. നിറപുത്തരിക്കായി ശബരിമല ക്ഷേത്രനട വൈകിട്ട് അഞ്ചിനു തുറക്കാനിരിക്കെ വീണ്ടുമുണ്ടായ വെള്ളപ്പൊക്കം ശബരിമല തീര്‍ഥാടകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. 

പമ്പയിലെ സ്ഥിതി അപകടകരമാണ്. കടകളും മറ്റും പൂര്‍ണമായും മുങ്ങി. തീര്‍ഥാടകരെ പത്തനംതിട്ടയിലും എരുമേലിയും തടയാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

നിറപുത്തരി, ചിങ്ങമാസപൂജ എന്നിവയ്ക്കായി നട തുറക്കുന്നതിനാല്‍ അയ്യപ്പന്മാര്‍ തിങ്കളാഴ്ച മുതല്‍ വന്നു തുടങ്ങും. വനമേഖലയിലും ശബരിഗിരി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തും നല്ല മഴയാണ്. ത്രിവേണി പാലം കടന്നു വേണം പമ്പാ ഗണപതികോവിലിലേക്കു പോകാന്‍. പാലം കടന്നു മണപ്പുറത്തെ റോഡിലേക്ക് ഇറങ്ങാന്‍ കഴിയില്ല. ശബരിമല സന്നിധാനം ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇരുപത്തഞ്ചോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നു. പമ്പയിലെ ശര്‍ക്കര ഗോഡൗണില്‍ വെള്ളം കയറി. ഹോട്ടലുകള്‍ക്ക് വലിയ തോതില്‍ നഷ്ടമുണ്ടായി. ഒരു ഹോട്ടലില്‍നിന്നുമാത്രം 18 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ അയ്യപ്പ ഭക്തര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പാ നദിയില്‍ ഇറങ്ങുന്നതിനു ഭക്തര്‍ക്കു നിയന്ത്രണമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com