ഇ പി ജയരാജന് രണ്ടാമൂഴം ; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഒരു വർഷവും പത്തുമാസവും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജയരാജന്‍ മന്ത്രിപദത്തില്‍ തിരികെ എത്തുന്നത്
ഇ പി ജയരാജന് രണ്ടാമൂഴം ; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : ഇ പി ജയരാജൻ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ ​ഗവർണർ പി സദാശിവമാണ് ജയരാജന് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. മഴക്കെടുതിയില്‍ സംസ്ഥാനം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ ആർഭാട രഹിതമായിട്ടായിരുന്നു സത്യപ്രതിജ്ഞ. 

ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ജയരാജന്‍ ഒരു വർഷവും പത്തുമാസവും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മന്ത്രിപദത്തില്‍ തിരികെ എത്തുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകള്‍ തന്നെയാണ് ജയരാജന് ലഭിക്കുക. തിരിച്ചെത്തുന്ന ജയരാജന്‍ മന്ത്രിസഭയിലെ രണ്ടാമനാകും. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും ജയരാജന്‍ സംബന്ധിക്കും. 

ജയരാജന്‍ വ്യവസായ മന്ത്രിയാകുന്നതോടെ, നിലവില്‍ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എ സി മൊയ്തീന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാകും. തദ്ദേശ വകുപ്പിന്റെ ചുമതലയിലുണ്ടായിരുന്ന കെ ടി ജലീല്‍ ഇനി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയായും മാറും. മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സിപിഎം നിര്‍ദേശത്തിന് കഴിഞ്ഞദിവസം ചേർന്ന  എൽഡിഎഫ് യോഗം അംഗീകാരം നല്‍കിയിരുന്നു. ബന്ധുനിയമന വിവാദത്തെ തുടർന്ന് 2016 ഒക്ടോബർ 14നാണ് പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് ഇ.പി ജയരാജൻ രാജിവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com