അരിച്ചാക്ക് ചുമന്ന് രാജമാണിക്യവും സബ് കലക്ടറും; ദുരിതാശ്വാസ കേന്ദ്രത്തിൽ എന്തിനും തയ്യാറായി ഐഎഎസുകാർ, ദൃശ്യങ്ങൾ വൈറൽ
കൽപറ്റ: സംസ്ഥാനത്ത് വ്യാപകമായി പെയ്യുന്ന മഴ കെടുതിയിൽ വീട് താത്കാലികമായി ഉപേക്ഷിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവർ നിരവധിപ്പേരാണ്. ഇവരെ സഹായിക്കാൻ സന്നദ്ധ പ്രവർത്തകർ മുതൽ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട നിരവധിപേരാണ് ഒഴുകി എത്തുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം മഴക്കെടുതി നേരിടുന്ന ജില്ലകളിൽ ഒന്നായ വയനാട്ടിൽ ഐഎഎസ് ഉദ്യോഗസ്ഥരും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കൈമെയ്യ് മറന്ന് രംഗത്തുവന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യാൻ കൽപറ്റ കലക്ടറേറ്റിലെത്തിയ അരിച്ചാക്കുകൾ ഇറക്കാനാണ് ഐ.എ.എസ് ഉദ്യോഗസ്ഥരും കൂടിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള എം.ജി. രാജമാണിക്യവും സബ് കലക്ടർ എൻ.എസ്.കെ. ഉമേഷുമാണ് പ്രോട്ടോകോൾ മാറ്റി വച്ച് അരിച്ചാക്ക് തോളിൽ ചുമന്നിറക്കിയത്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം തിങ്കളാഴ്ച രാത്രി 9.30ന് ഇരുവരും കലക്ടറേറ്റിൽ മടങ്ങിയെത്തി.
രാവിലെ മുതൽ അവിടെയുണ്ടായിരുന്ന പല ജീവനക്കാരും ക്ഷീണിച്ച് തളർന്ന് വിശ്രമിക്കാൻ പോയിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. അവിടെയുണ്ടായിരുന്ന ജീവനക്കാർക്കൊപ്പം ഇരുവരും അരിച്ചാക്ക് ഇറക്കി. ഇതിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരു ലോഡ് അരിച്ചാക്കാണ് തലയിലും ചുമലിലുമായി അവിടെയുണ്ടായിരുന്ന ജീവനക്കാർക്കൊപ്പം ഇരുവരും ഇറക്കിയത്.
ലോഡ് മുഴുവൻ ഇറക്കിയ ശേഷം മാത്രമാണ് എം.ജി. രാജമാണിക്യവും എൻ.എസ്.കെ. ഉമേഷും പോയത്. ചൊവ്വാഴ്ച രാവിലെയും ഇവർ സഹായത്തിനെത്തി. ഇതുപോലെ തലക്കനമെല്ലാം മാറ്റിവെച്ച് നിരവധി ഉദ്യോഗസ്ഥർ രാവുംപകലും ഓടിനടക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ