തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. സുപ്രീം കോടതി നിർദ്ദേശ പ്രകാരം തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തുടങ്ങിയതോടെ ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് ജലനിരപ്പിൽ കാര്യമായ മാറ്റം കാണാൻ തുടങ്ങിയത്. നിലവിൽ 141.6 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇനിയും മഴ പെയ്‌തില്ലെങ്കിൽ നാളെയോടെ അണക്കെട്ടിലെ ജലനിരപ്പിൽ ഇനിയും കുറവുണ്ടാകുമെന്നാണ് കരുതുന്നത്. സെക്കൻഡിൽ 17280 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ നിന്നും 2336 ഘനയടി വെള്ളം പെൻസ്‌റ്റോക്ക് പൈപ്പ് വഴി തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. മാത്രവുമല്ല മുല്ലപ്പെരിയാർ സ്‌പിൽവേയുടെ 13 ഷട്ടറുകൾ വഴി 16833 ഘനയടി വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിക്കളയുന്നുണ്ട്. 2,402.2 അടിയാണ് ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. 2,403 അടിയാണ് ഡാമിന്റെ സംഭരണ ശേഷി.
ഇടുക്കി അണക്കെട്ടിൽ നിന്ന് രാത്രിയോടെ സെക്കൻഡിൽ 2000 ഘനയടി വെള്ളം ഒഴുക്കിക്കളയുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കൂടുതൽ മഴ പെയ്യുകയാണെങ്കിൽ മാത്രം നാളെ കൂടുതൽ വെള്ളം തുറന്നുവിടാമെന്നാണ് ഇപ്പോഴത്തെ ധാരണ. നിലവിൽ സെക്കൻഡിൽ 1500 ഘനയടി വീതമാണ് ഇടുക്കി അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. നാളെ രാവിലെ വരെ ഈ സ്ഥിതി തുടരുമെന്ന് അധികൃതർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ