കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 170 കവിഞ്ഞു. ഇന്ന് മാത്രം ഇരുപത്തിരണ്ടുപേരാണ് മരിച്ചത്. വിവിധ സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു. ദുരിതാശ്വസ ക്യാംപുകളില്‍ സഹായമെത്തിക്കാന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുന്നു. ചിലയിടങ്ങളില്‍ കുടിവെള്ളവും നിലച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. 52,856 കുടുംബങ്ങളിലായി 2,23,000 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
പാലക്കാട് -മലപ്പുറം അതിര്‍ത്തിയില്‍ തൂതപ്പുഴ ഗതിമാറി ഒഴുകി. ഇതിനെ തുടര്‍ന്ന് ആനക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളംകയറി. നിരവധിപേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നു. 12 ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിച്ചു. പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന 6050 പേരെ കഴിഞ്ഞ രണ്ട് ദിവസമായി എന്‍ഡിആര്‍എഫിന്റേയും നാവികസേനയുടേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. തിരുവല്ലയില്‍ മാത്രം 35 ബോട്ടുകളാണു നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിന്യസിച്ചിട്ടുള്ളത്. ആറന്മുളയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റിങ് ആരംഭിച്ചു. അടൂരില്‍ എത്തിയ 23 ബോട്ടുകളില്‍ മൂന്ന് എണ്ണം പന്തളത്തേക്കും 10 എണ്ണം തിരുവല്ലയിലേക്കും 10 എണ്ണം പത്തനംതിട്ടയിലേക്കും അയച്ചു. എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെയും കനത്ത മഴയ്ക്കു സാധ്യതയുണ്ട്. രണ്ടു ജില്ലകളിലും അതീവജാഗ്രതാനിര്‍ദേശം നാളെ വരെ നീട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ