ഇടുക്കി : മഴക്കെടുതിയിൽ ഇന്ന് സംസ്ഥാനത്ത് അഞ്ച് പേർ മരിച്ചു. വെള്ളക്കെട്ടിൽ വീണ് മൂന്ന് പേരാണ് ഇന്ന് മരിച്ചത്. തൃശൂർ വൈന്തല സ്വദേശികളായ തോമസ്, ഗോപിനാഥൻ എന്നിവരും എറണാകുളം പറവൂർ സ്വദേശി പ്രഭാകരൻ പിള്ളയുമാണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കുന്നത്തുനാട് ദുരിതാശ്വാസ ക്യാമ്പിലാണ് ഒരാൾ മരിച്ചത്. നെന്മാറ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. പറവൂരിൽ പള്ളി മതിൽ ഇടിഞ്ഞുണ്ടായ അപകടത്തിപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.
നിരവധി ക്യാമ്പുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറന്നിരിക്കുന്നത്. ഏഴ് ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും അധികൃതരും. അതേസമയം പാണ്ടനാട്ടും പറവൂരും വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്കം പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. പാണ്ടനാട്ടും പറവൂരും ആളുകൾ കുടുങ്ങി കിടക്കുന്നതായും വിവരങ്ങളുണ്ട്. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മഴ കുറഞ്ഞതോടെ പലയിടങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങി. വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായിരുന്ന ആലുവ, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. റാന്നി, ആറന്മുള, പന്തളം മേഖലകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. പെരിയാറിലേയും പമ്പയിലേയും ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. പെരിയാറിൽ അഞ്ച് അടിയോളം വെള്ളം ഇറങ്ങിയിട്ടുണ്ട്. പേപ്പാറ ഡാമിന്റെ ഒരു ഷട്ടറും അടച്ചു.
നിലച്ചുപോയ ട്രെയിൻ, ബസ് ഗതാഗതവും ഭാഗികമായി പുനഃസ്ഥാപിച്ചു. എംസി റോഡിൽ കെഎസ്ആർടിസി തിരുവനന്തപുരം മുതൽ അടൂർവരെയാണ് സർവീസ് തുടങ്ങിയത്. ദേശീയപാതയിൽ തിരുവനന്തപുരം-എറണാകുളം റൂട്ടിലും കെഎസ്ആർടിസ് സർവീസ് തുടങ്ങി. കോട്ടയത്തുനിന്നും എറണാകുളത്തിനും ട്രെയിൻ സർവീസ് ആരംഭിച്ചു. അതേസമയം ആറ് ട്രെയിനുകൾ പൂർണമായും സർവീസ് റദ്ദാക്കിയിട്ടുണ്ട്. പരശുറാം, ശബരി, മാവേലി, മലബാർ എക്സ്പ്രസുകൾ ആണ് റദ്ദാക്കിയത്. ഇതിനു പുറമേ ചെന്നൈ-തിരുവനന്തപുരം, തിരുവനന്തപുരം എക്സ്പ്രസുകളും റദ്ദാക്കി.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പും കുറയുകയാണ്. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിലും ഗണ്യമായ കുറവ് വരുന്നുണ്ട്. നീരൊഴുക്കില്‍ കുറവ് വന്നതോടെ ഇടുക്കി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ അടച്ചു. ഇടുക്കി അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്. എഴുന്നൂറ് ക്യുമെക്സ് വെള്ളമാണ് ഇപ്പോള്‍ മൂന്നു ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്നത്. എണ്ണൂറ് ക്യുമെക്സ് വെള്ളമായിരുന്നു നേരത്തെ ഒഴുക്കിവിട്ടിരുന്നത്.
നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2402.24 അടിയാണ്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഇടുക്കിയില്‍നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവു കുറയുന്നതോടെ ആലുവയിലും പരിസരപ്രദേശത്തും രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ട് താഴഉമെന്നാണ് വിലയിരുത്തൽ. ഇടുക്കി ജില്ലയില്‍ മഴയുടെ അളവില്‍ കുറവുണ്ടായിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും മഴ കുറവായതാണ് അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കി കളയുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കാന്‍ സഹായകമായത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിലും നേരിയ കുറവുണ്ടായിട്ടുണ്ട്. നിലവില്‍ 140.2 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. എന്നാല്‍ ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. 13 ഷട്ടറുകളിലൂടെ മുല്ലപ്പെരിയാറിലെ വെള്ളവും പുറത്തേക്ക് ഒഴുക്കിവിടുകയാണ്.മഴ കുറഞ്ഞതോടെ, എല്ലാ ജില്ലകളിലും പുറപ്പെടുവിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം ഒമ്പതിന് ശേഷം ആദ്യമായാണ് സംസ്ഥാനത്തെ ജില്ലകള്‍ റെഡ് അലര്‍ട്ടില്‍ നിന്നും മുക്തമാകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ