'വരട്ടാര്‍ പുനരുദ്ധരിച്ചിരുന്നില്ലെങ്കില്‍ ഞങ്ങള്‍ ഈ ലോകത്ത് കാണുമായിരുന്നില്ല'

പമ്പ കരകവിഞ്ഞൊഴുകിയപ്പോള്‍ ചെങ്ങന്നൂര്‍ നഗരസഭയിലെ ഇടനാടിനെ രക്ഷിച്ചത് വരട്ടാര്‍ നദിയെന്ന് മന്ത്രി തോമസ് ഐസക്ക്
'വരട്ടാര്‍ പുനരുദ്ധരിച്ചിരുന്നില്ലെങ്കില്‍ ഞങ്ങള്‍ ഈ ലോകത്ത് കാണുമായിരുന്നില്ല'

കൊച്ചി: പമ്പ കരകവിഞ്ഞൊഴുകിയപ്പോള്‍ ചെങ്ങന്നൂര്‍ നഗരസഭയിലെ ഇടനാടിനെ രക്ഷിച്ചത് വരട്ടാര്‍ നദിയെന്ന് മന്ത്രി തോമസ് ഐസക്ക്. പമ്പയ്ക്കും വരട്ടാറിനും ഇടയിലുള്ള ഒരു തുരുത്തു പോലുളള ഒരു പ്രദേശമാണ് ചെങ്ങന്നൂര്‍ നഗരസഭയിലെ ഇടനാട്. വരട്ടാര്‍ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഒരുപാട് പ്രാവശ്യം അവിടെ പോയിട്ടുണ്ട്. ഏതാണ്ട് എല്ലാവരും പരിചിതരുമാണ്. പ്രളയം കശക്കിയ വഴികളിലൂടെ നടക്കുമ്പോള്‍ പ്രായഭേദമന്യേ ആളുകള്‍ ഓര്‍മ്മിപ്പിച്ചത് വരട്ടാര്‍ പുനരുദ്ധാരണത്തെക്കുറിച്ചാണ്. വരട്ടാര്‍ പുനരുദ്ധരിച്ചിരുന്നില്ലെങ്കില്‍ ഞങ്ങള്‍ ഈ ലോകത്ത് കാണുമായിരുന്നില്ലെന്ന് പറയുമ്പോള്‍ അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. വലിയൊരു തിരിച്ചറിവിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്- തോമസ് ഐസക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വരട്ടാര്‍ ഒരു പക്ഷെ വരണ്ടാലും വലിയൊരു ധര്‍മ്മം നിര്‍വ്വഹിച്ചിരുന്നു. പമ്പയിലെ അധികജലം പ്രളയ കാലത്ത് കരകവിഞ്ഞൊഴുകി വരട്ടാറിലേയ്ക്ക് എത്തും. വരട്ടാറിലൂടെ മണിമലയാറ്റിലേയ്ക്കും. ഇത്തരമൊരു വെള്ളമൊഴുക്ക് ഇല്ലായിരുന്നെങ്കില്‍ ഇടനാട് ഉണ്ടാകില്ലെന്നാണ് പഴമക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത് - ഐസക്ക് പറഞ്ഞു.

എന്നാല്‍ വരട്ടാര്‍ പുനരുദ്ധാരണം പൂര്‍ത്തിയായിട്ടില്ലെന്ന് ഓര്‍ക്കണം. അതുകൊണ്ട് പമ്പയില്‍ നിന്നും വരട്ടാറിലേയ്ക്ക് കരകവിഞ്ഞൊഴുകിയ വെള്ളത്തില്‍ നല്ലൊരു പങ്ക് വീണ്ടും പമ്പയിലേയ്ക്കു തന്നെ മറ്റു ഭാഗങ്ങളിലൂടെ തിരിച്ചൊഴുകി. വരട്ടാര്‍ പുനരുദ്ധാരണം പൂര്‍ത്തിയായിരുന്നെങ്കില്‍ വരട്ടാറിലൂടെയുള്ള ജലനിര്‍ഗ്ഗമനം കുറേക്കൂടി സുഗമമാകുമായിരുന്നു. പമ്പയിലേയ്ക്ക് ഇങ്ങനെ തിരിച്ചൊഴുകുമായിരുന്നില്ലെന്നു വേണം കരുതാന്‍. അങ്ങോട്ടും ഇങ്ങോട്ടുമുള്ള കുത്തൊഴുക്കിലാണ് ഇടനാട് ഈവിധം തകര്‍ന്നത്. ചെയ്ത കുറേ കാര്യങ്ങള്‍ നാശത്തിന്റെ തീക്ഷണത കുറയ്ക്കാന്‍ ഉതകിയെന്നത് വലിയ ആശ്വാസം നല്‍കുന്നു- തോമസ് ഐസക്ക് കുറിച്ചു. 

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുട്ടനാട്ടിലേത് വെള്ളപ്പൊക്കവും ചെങ്ങന്നൂരിലേത് പ്രളയവുമാണ്. ഇന്നലെ ഇടനാട്ടിലെ പ്രളയക്കെടുതി കണ്ടപ്പോള്‍ എന്റെ മനസില്‍ വന്നത് ഇതാണ്. വരട്ടാര്‍ ജാഥയുമായി നടന്ന തെരുവിന്റെ ഇരുവശത്തും ഒരു മതില്‍പോലും ബാക്കിയില്ല. വലിയൊരു ഇരുനില കെട്ടിടത്തിന്റെ അസ്ഥിവാരം പോയിരിക്കുന്നു. അത് തൂണിന്‍ മേലാണ് നില്‍ക്കുന്നത്. ഫര്‍ണീച്ചറെല്ലാം ആളുകള്‍ വീടിനു മുന്നില്‍ വാരിയിട്ട് വീട് വൃത്തിയാക്കാന്‍ ശ്രമിക്കുകയാണ്. പ്രളയ ഒഴുക്കില്‍ നിന്നും ആകെ രക്ഷപെട്ടത് എനിക്ക് തോന്നുന്നത് കൗണ്‍സിലര്‍ ദേവി പ്രസാദിന്റെ വീടാണെന്നാണ് എനിക്കു തോന്നുന്നത്. അത് ഇപ്പോള്‍ ചെറിയൊരു ക്യാമ്പായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ചെറുകുന്നിന്റെ ഓരത്താണ് അവരുടെ വീട്.

വെള്ളത്തിന്റെ കുത്തൊഴുക്കിലുള്ള വ്യത്യാസം മാത്രമല്ല, ഇടനാട്ടിലെ പ്രളയത്തിന്റെ കെടുതികളെ തീക്ഷണമാക്കിയത്. ചെങ്ങന്നൂരിലെ ജനസംഖ്യ മൂന്നു ലക്ഷത്തിലേറെയാണ്. അതില്‍ പ്രളയബാധിത പ്രദേശങ്ങളിലെ എണ്ണം ഒന്നരലക്ഷം വരും. പക്ഷെ 85000 മാത്രമേ ക്യാമ്പുകളിലുള്ളൂ. ഇടത്തരക്കാരെല്ലാം അവരുടെ വീടുകള്‍ വിട്ടുവരാന്‍ വിസമ്മതിച്ചു. രണ്ടാംനിലയില്‍ അവര്‍ സുരക്ഷിതരായിരിക്കുമെന്ന് വിചാരിച്ചു. പക്ഷെ, ഇതുപോലൊരു പ്രളയം അവരുടെ അനുഭവത്തില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. സ്വാഭാവികമായും പകച്ചുപോയി. അതൊരു പരിഭ്രാന്തിയായി മാറി. ഇത്തരമൊരു പരിഭ്രാന്തി കുട്ടനാട്ടില്‍ ഉണ്ടായില്ല.

ഇടനാടിനെ എനിക്കു നേരത്തേതന്നെ കുറച്ചു പരിചയമുണ്ട്. പമ്പയ്ക്കും വരട്ടാറിനും ഇടയിലുള്ള ഒരു തുരുത്തു പോലുളള ഒരു പ്രദേശമാണ് ചെങ്ങന്നൂര്‍ നഗരസഭയിലെ ഇടനാട്. വരട്ടാര്‍ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഒരുപാട് പ്രാവശ്യം അവിടെ പോയിട്ടുണ്ട്. ഏതാണ്ട് എല്ലാവരും പരിചിതരുമാണ്. പ്രളയം കശക്കിയ വഴികളിലൂടെ നടക്കുമ്പോള്‍ പ്രായഭേദമന്യേ ആളുകള്‍ ഓര്‍മ്മിപ്പിച്ചത് വരട്ടാര്‍ പുനരുദ്ധാരണത്തെക്കുറിച്ചാണ്. വരട്ടാര്‍ പുനരുദ്ധരിച്ചില്ലായെങ്കില്‍ ഞങ്ങള്‍ ഈ ലോകത്ത് കാണുമായിരുന്നില്ലെന്ന് പറയുമ്പോള്‍ അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. വലിയൊരു തിരിച്ചറിവിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

വരട്ടാര്‍ ഒരു പക്ഷെ വരണ്ടാലും വലിയൊരു ധര്‍മ്മം നിര്‍വ്വഹിച്ചിരുന്നു. പമ്പയിലെ അധികജലം പ്രളയ കാലത്ത് കരകവിഞ്ഞൊഴുകി വരട്ടാറിലേയ്ക്ക് എത്തും. വരട്ടാറിലൂടെ മണിമലയാറ്റിലേയ്ക്കും. ഇത്തരമൊരു വെള്ളമൊഴുക്ക് ഇല്ലായിരുന്നെങ്കില്‍ ഇടനാട് ഉണ്ടാകില്ലെന്നാണ് പഴമക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത് (ഒരു ചെറുപ്പക്കാരന്‍ പറഞ്ഞ കാര്യം ഇന്‍ബോക്‌സില്‍ നല്‍കിയിട്ടുണ്ട്). വരട്ടെ ആര്‍ കാമ്പയിനിന്റെ പശ്ചാത്തലത്തില്‍ ഒരുപാട് വായിക്കുകയും എഴുതുകയും ചെയ്‌തെങ്കിലും ഇതിന്റെ ജീവല്‍പ്രസക്തി കൂടുതല്‍ ആഴത്തില്‍ ബോധ്യപ്പെടുത്തിയ വാക്കുകളായിരുന്നു നാട്ടുകാരുടേത്. എന്നാല്‍ വരട്ടാര്‍ പുനരുദ്ധാരണം പൂര്‍ത്തിയായിട്ടില്ലെന്ന് ഓര്‍ക്കണം. അതുകൊണ്ട് പമ്പയില്‍ നിന്നും വരട്ടാറിലേയ്ക്ക് കരകവിഞ്ഞൊഴുകിയ വെള്ളത്തില്‍ നല്ലൊരു പങ്ക് വീണ്ടും പമ്പയിലേയ്ക്കു തന്നെ മറ്റു ഭാഗങ്ങളിലൂടെ തിരിച്ചൊഴുകി. വരട്ടാര്‍ പുനരുദ്ധാരണം പൂര്‍ത്തിയായിരുന്നെങ്കില്‍ വരട്ടാറിലൂടെയുള്ള ജലനിര്‍ഗ്ഗമനം കുറേക്കൂടി സുഗമമാകുമായിരുന്നു. പമ്പയിലേയ്ക്ക് ഇങ്ങനെ തിരിച്ചൊഴുകുമായിരുന്നില്ലെന്നു വേണം കരുതാന്‍. അങ്ങോട്ടും ഇങ്ങോട്ടുമുള്ള കുത്തൊഴുക്കിലാണ് ഇടനാട് ഈവിധം തകര്‍ന്നത്. ചെയ്ത കുറേ കാര്യങ്ങള്‍ നാശത്തിന്റെ തീക്ഷണത കുറയ്ക്കാന്‍ ഉതകിയെന്നത് വലിയ ആശ്വാസം നല്‍കുന്ന ഒരു വര്‍ത്തമാനമാണ്.

ദുരിതാശ്വാസം കഴിഞ്ഞ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാം ചര്‍ച്ച തുടങ്ങിയിരിക്കുകയാണ്. നമ്മുടെ നദികളുടെ പുനരുദ്ധാരണമായിരിക്കണം ഒരു പ്രധാനപ്പെട്ട പ്രവര്‍ത്തനം. നദിക്ക് കല്ലുകെട്ടല്‍ അല്ല ഇതിലെ മുഖ്യപണി. നദീതടത്തിന്റെ ജലസംരക്ഷണശേഷി വര്‍ദ്ധിപ്പിക്കുകയും നല്ലൊരു മഴ പെയ്താല്‍ അതെല്ലാം നദിയിലേയ്ക്ക് കുത്തിയൊഴുകി വെള്ളപ്പൊക്കം ഉണ്ടാകുന്ന അവസ്ഥയ്ക്ക് വിരാമിടുകയും വേണം. ഇടനാട്ടുകാരുടെ ഈ സന്ദേശം കേരളം മുഴുവന്‍ പരക്കട്ടെയെന്നാണ് എന്റെ ആഗ്രഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com