കോട്ടയം: ആറുജില്ലകളിൽ രാത്രി പത്തു മണിയോടെ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നറിയിച്ചുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റിയിൽനിന്ന് തെറ്റായ സന്ദേശം പ്രചരിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കി. മൂന്നു മണിക്കൂർ നേരത്തേയ്ക്ക് കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സന്ദേശം പഴയതാണെന്നറിയാതെ ആറു ജില്ലകളിലെയും എസ്പിമാർ കാറ്റിനെ നേരിടാൻ മുന്നൊരുക്കവും തുടങ്ങിയിരുന്നു. പലരും ബോട്ടുകളും ക്രയിനുകളും തയാറാക്കുകയും എസ്ഐമാർക്കും എസ്പിമാർക്കും പ്രത്യേക നിർദേശം നൽകുകയും ചെയ്തു. വയർലസ് സന്ദേശങ്ങളും നൽകി.
രാത്രി കാറ്റടിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി സ്റ്റേറ്റ് കൺട്രോൾ റൂം അറിയിച്ചതായും എല്ലാ എസ്എച്ച്ഒമാരും (സ്റ്റേഷന്റെ ചുമതലയുള്ള ഓഫിസർമാർ) ജാഗ്രത പുലർത്തണമെന്നും ബോട്ടുകളും ക്രെയിനുകളും റെഡിയാക്കി നിർത്തണമെന്നും പൊലീസിന്റെ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
നൗ കാസ്റ്റ് എന്നപേരിൽ ഇന്നലെ രാവിലെ 11 മണിയോടെ പ്രത്യക്ഷപ്പെട്ട സന്ദേശത്തിൽ തീയതി ഉണ്ടായിരുന്നില്ല. ദിവസങ്ങൾക്ക് മുൻപുള്ള കാലാവസ്ഥാ പ്രവചന സന്ദേശം ഇന്നത്തേതെന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പുകളിലേക്ക് പ്രചരിച്ചത് വൈകുന്നേരത്തോടെയാണ്. കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെട്ട് പെട്ടെന്നു നൽകുന്ന മുന്നറിയിപ്പാണ് നൗ കാസ്റ്റ്. ഒടുവിൽ രാത്രി പത്തോടെ നിലവിൽ ഒരു തരത്തിലുള്ള മഴ മുന്നറിയിപ്പും സംസ്ഥാനത്തില്ലെന്നറിയിച്ച് ദുരന്ത നിവാരണ അതോറിറ്റി വാർത്താക്കുറിപ്പിറക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ