പ്രതിപക്ഷ നേതാവ് വേല വയ്ക്കുന്ന പണി ചെയ്യുന്നു, മുന്നൊരുക്കങ്ങള്‍ ചെന്നിത്തല നേരിട്ടു കണ്ടതാണെന്ന് എംഎം മണി

പ്രതിപക്ഷ നേതാവ് വേല വയ്ക്കുന്ന പണി ചെയ്യുന്നു, മുന്നൊരുക്കങ്ങള്‍ ചെന്നിത്തല നേരിട്ടു കണ്ടതാണെന്ന് എംഎം മണി
പ്രതിപക്ഷ നേതാവ് വേല വയ്ക്കുന്ന പണി ചെയ്യുന്നു, മുന്നൊരുക്കങ്ങള്‍ ചെന്നിത്തല നേരിട്ടു കണ്ടതാണെന്ന് എംഎം മണി

തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നുവിട്ടത് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതിനു ശേഷമാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇപ്പോള്‍ വൈദ്യുതി ബോര്‍ഡിനെതിരെ ആക്ഷേപം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ഇക്കാര്യം നേരിട്ടുകണ്ടു ബോധ്യപ്പെട്ടതാണെന്ന് എംഎം മണി പറഞ്ഞു. 

എല്ലാ മുന്നൊരുക്കവും നടത്തിയാണ് ഡാമുകള്‍ തുറന്നതെന്ന് എംഎം മണി പറഞ്ഞു. ഇടുക്കി ഡാം തുറക്കുംമുമ്പ് വിശദമായ പരിപാടി തയാറാക്കിയിരുന്നു. ഇരുകരകളിലുമുള്ളവര്‍ക്കു മുന്നറിയിപ്പുകള്‍ നല്‍കി. ആദ്യം ഇടുക്കി തുറക്കാന്‍ നിശ്ചയിച്ചപ്പോള്‍ വന്ന പ്രതിസന്ധി ഇടമലയാര്‍ ഡാം പെട്ടെന്നു തുറക്കേണ്ടിവന്നതാണ്. ഇതു കണക്കിലെടുത്ത് ഇടുക്കി പിന്നീടാണ് തുറന്നത്. ഇടുക്കിയില്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ പ്രതിപക്ഷ നേതാവ് നേരിട്ടു കണ്ടു ബോധ്യപ്പെട്ടതാണ്. ഇക്കാര്യം അദ്ദേഹം പരസ്യമായി അഭിപ്രായപ്പെട്ടതാണ്. ഇപ്പോള്‍ വേല വയ്ക്കുന്ന പണിയാണ് അദ്ദേഹം ചെയ്തുന്നതെന്ന് എംഎം മണി പറഞ്ഞു.

പ്രളയമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം മുഴുവന്‍ സൈന്യത്തെ ഏല്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈയും കെട്ടി നോക്കിനില്‍ക്കണമെന്നു പറഞ്ഞയാളാണ് പ്രതിപക്ഷ നേതാവ്. അങ്ങനെ മുഴുവനായി ഏറ്റെടുക്കുന്ന പണിയില്ലെന്ന് സൈന്യം തന്നെ പിന്നീട് വ്യക്തമാക്കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ബാണാസുരസാഗര്‍ അണക്കെട്ടു തുറന്നപ്പോള്‍ കൃത്യമായ മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്. കലക്ടര്‍ക്കാണ് അതു നല്‍കിയത്. കലക്ടര്‍ അതിന് അനുസരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. മുന്നറിയിപ്പു കിട്ടിയപ്പോള്‍ ഇടുക്കിയില്‍ കലക്ടറാണ് മുന്‍കൈയെടുത്ത് കാര്യങ്ങള്‍ ചെയ്തത്. കെഎസ്ഇബി ഇക്കാര്യത്തില്‍ തന്മയത്വത്തോടെയാണ് പെരുമാറിയത്. സര്‍്ക്കാരിന്റെ ഉപദേശം വിട്ട് ഒന്നും ചെയ്തിട്ടില്ല.

ചെറുതോണി അണക്കെട്ടു തുറക്കുന്നതിന് ഇരുപത്തിനാലു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പു നല്‍കാനായില്ലല്ലോ എന്ന ചോദ്യത്തിന്, കൃത്യമായ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com