മഴക്കെടുതിയില്‍ വിലപ്പെട്ട രേഖകള്‍ നനഞ്ഞു കുതിര്‍ന്നോ ? വിഷമിക്കേണ്ട, ഹില്‍പാലസ് പൈതൃക പഠനകേന്ദ്രത്തിലെത്തിക്കൂ..

രേഖകള്‍ സംരക്ഷിക്കാനാവശ്യമായ സാങ്കേതിക വിദ്യ പൈതൃക പഠന കേന്ദ്രത്തില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു
മഴക്കെടുതിയില്‍ വിലപ്പെട്ട രേഖകള്‍ നനഞ്ഞു കുതിര്‍ന്നോ ? വിഷമിക്കേണ്ട, ഹില്‍പാലസ് പൈതൃക പഠനകേന്ദ്രത്തിലെത്തിക്കൂ..

കൊച്ചി : പ്രളയക്കെടുതിയില്‍ കടലാസ്, പനയോല, ലോഹത്തകിടുകള്‍ തുടങ്ങിയവയിലുള്ള വിലപ്പെട്ട രേഖകള്‍ നനഞ്ഞും കുതിര്‍ന്നും ഉപയോഗ്യശൂന്യമായും പോയതിനെ ഓര്‍ത്ത് വിലപിക്കേണ്ട. ഇവയെല്ലാം ഉപയോഗയോഗ്യമാക്കി സംരക്ഷിക്കാനാകും. ഇതിനായി കൊച്ചി ഹില്‍പ്പാലസിലെ പൈതൃക പഠന കേന്ദ്രത്തില്‍ എത്തിച്ചാല്‍ മതി. രേഖകള്‍ സംരക്ഷിക്കാനാവശ്യമായ സാങ്കേതിക വിദ്യ പൈതൃക പഠന കേന്ദ്രത്തില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. 

നനഞ്ഞു കുതിര്‍ന്ന രേഖകള്‍ വെയിലത്തോ, തീയുടെ അരികത്തോ കാണിക്കരുത്. ഇങ്ങനെ ചെയ്താല്‍ ഉണങ്ങി പൊടിഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇത്തരം രേഖകള്‍ സ്വയം വൃത്തിയാക്കാതെ ഒടിക്കാതെ, മടക്കാതെ വൃത്തിയുള്ള തുണിയിലോ, കടലാസിലോ പൊതിഞ്ഞ് പൈതൃക പഠന കേന്ദ്രത്തില്‍ എത്തിക്കാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. രേഖകള്‍ പൂര്‍വ്വസ്ഥിതിയില്‍ ഉപയോഗയോഗ്യമാക്കാനുള്ള സാങ്കേതിക വിദ്യകളും രാസ പദാര്‍ത്ഥങ്ങളും കേന്ദ്രത്തിലെ പരീക്ഷണ ശാലയില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

ഭൂമി സംബന്ധമായ രേഖകള്‍, ധനവിനിയോഗത്തിന്റെ രേഖകള്‍, വിദ്യാര്‍ത്ഥികളുടെ പഠന സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് രേഖകള്‍ എന്നിവ പൈതൃക കേന്ദ്രത്തില്‍ സൗജന്യമായി സംരക്ഷിച്ചുകൊടുക്കും.  ഈ മാസം 29 മുതലുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 3.30 വരെ ഹില്‍പാലസ് മ്യൂസിയത്തിലെ ടിക്കറ്റ് കൗണ്ടറിന് സമീപത്തെ ടിക്കറ്റ് കൗണ്ടറിന് സമീപമുള്ള കളക്ഷന്‍ പോയിന്റില്‍ ഇവ സ്വീകരിക്കുമെന്നും പൈതൃകപഠനകേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ. എം ആര്‍ രാഘവവാര്യര്‍ അറിയിച്ചു. കേന്ദ്രത്തിന്റെ ഫോണ്‍ നമ്പര്‍- 0484 2776374
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com