നഗരമധ്യത്തില്‍ യുവാവിനെ തല്ലിക്കൊന്നു കിണറ്റില്‍ തള്ളിയെന്ന് യുവതി ; മണിക്കൂറുകള്‍ പരതിയിട്ടും തെളിവ് ലഭിച്ചില്ല, ഇരുട്ടില്‍ തപ്പി പൊലീസ്

നഗരത്തിലെ ലൈംഗികത്തൊഴിലാളിയായ യുവതിയാണ് പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയത്
നഗരമധ്യത്തില്‍ യുവാവിനെ തല്ലിക്കൊന്നു കിണറ്റില്‍ തള്ളിയെന്ന് യുവതി ; മണിക്കൂറുകള്‍ പരതിയിട്ടും തെളിവ് ലഭിച്ചില്ല, ഇരുട്ടില്‍ തപ്പി പൊലീസ്

കോട്ടയം: നഗരമധ്യത്തില്‍ യുവാവിനെ തല്ലിക്കൊന്നു കിണറ്റില്‍ തള്ളിയെന്ന് യുവതി. നഗരത്തിലെ ലൈംഗികത്തൊഴിലാളിയായ യുവതിയാണ് ഇന്നലെ രാവിലെ കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവും മറ്റൊരാളും ചേര്‍ന്ന് ബുധനാഴ്ച അര്‍ധരാത്രിയില്‍ അയ്മനം സ്വദേശി  കൊച്ചുമോന്‍ എന്ന യുവാവിനെ തല്ലിക്കൊന്ന് കിണറ്റില്‍ കൊണ്ടുപോയി ഇട്ടെന്നായിരുന്നു മൊഴി. 

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും മണിക്കൂറുകളോളം മാലിന്യം നിറഞ്ഞ കിണറ്റില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് മുണ്ടക്കയം കൂട്ടിക്കല്‍ മുണ്ടപ്ലാക്കല്‍ സന്തോഷ് (ആന സന്തോഷ്), സുഹൃത്ത് കുമരകം പള്ളിപ്പുറത്ത്‌ശേരിയില്‍ സജയന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇവരെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തിരുനക്കര പഴയ പൊലീസ് സ്‌റ്റേഷന്‍ മൈതാനത്തിന് സമീപത്തെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ പോലീസ് പരിശോധന നടത്തിയത്. കിണറ്റിലെ മാലിന്യം നീക്കിയും വെള്ളം വറ്റിച്ചും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കിണറിനു സമീപത്തുനിന്നു കൊച്ചുമോന്റേതെന്നു കരുതുന്ന രക്തത്തുള്ളികളും മുണ്ടും കണ്ടെത്തി. കസ്റ്റഡിയിലുള്ളവര്‍ കുറ്റം സമ്മതിച്ചതായി വെസ്റ്റ് പൊലീസ് പറഞ്ഞു. എന്നാല്‍, യുവാവിന്റെ മൃതദേഹം എവിടെയാണ് എന്നതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com