സൗമ്യയുടെ മരണം; ജയിലില്‍ മര്യാദക്കാരി, സംഭവിച്ച വീഴ്ച ഇങ്ങനെ

സെല്ലിന് പുറത്തേക്ക് തടവുകാരെ ജോലിക്കായി വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഒപ്പം ഉണ്ടാവണം എന്നാണ് ചട്ടം
സൗമ്യയുടെ മരണം; ജയിലില്‍ മര്യാദക്കാരി, സംഭവിച്ച വീഴ്ച ഇങ്ങനെ

പൊതുവെ മര്യാദക്കാരിയായിരുന്നു റിമാന്‍ഡ് തടവുകാരുടെ കൂട്ടത്തില്‍ സൗമ്യ. അതുകൊണ്ട് തന്നെ അത്യാവശ്യം സ്വാതന്ത്ര്യവും പിണറായി കൂട്ടക്കൊല കേസിലെ ഏകപ്രതിയായ സൗമ്യയ്ക്ക് ജയിലില്‍ ലഭിച്ചിരുന്നു. എന്നാല്‍ ആ പരിഗണന ജീവനൊടുക്കാനായിരുന്നു സൗമ്യ പഴുതാക്കിയത്. ഒപ്പം ജയില്‍ അധികൃതരുടെ ഗുരുതര അനാസ്ഥയും.

കൊലക്കേസ് പ്രതികളെ പുറം ജോലികള്‍ക്ക് നിയോഗിക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത സൗമ്യയുടെ കാര്യത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നാണ് പ്രാഥമിക നിഗമനം. സെല്ലിന് പുറത്തേക്ക് തടവുകാരെ ജോലിക്കായി വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഒപ്പം ഉണ്ടാവണം എന്നാണ് ചട്ടം. 

ജയിലില്‍ ആരോടും കൂട്ടുകൂടാതെ ഒറ്റപ്പെട്ട പ്രകൃതമായിരുന്നു സൗമ്യയ്ക്ക്. കുട നിര്‍മാണ വിഭാഗത്തിലായിരുന്നു ആദ്യം ജോലി. പിന്നീട് ഡയറി ഫാമിലേക്ക് മാറ്റി. 12 പേരായിരുന്നു സൗമ്യ ഉള്‍പ്പെടെ സെല്ലില്‍ ഉണ്ടായിരുന്നത്. ചുരിദാറായിരുന്നു കൂടുതലും ധരിച്ചിരുന്നത്. വല്ലപ്പോഴും മാത്രം സാരി. 

സഹതടവുകാരിയുടെ സാരിയാണ് സൗമ്യ തൂങ്ങിമരിക്കാന്‍ ഉപയോഗിച്ചത്. സഹതടവുകാരിയുടെ വസ്ത്രം എങ്ങിനെ സൗമ്യയുടെ കൈകളില്‍ എത്തി എന്നും അന്വേഷിക്കുന്നുണ്ട്. ജയിലിനുള്ളില്‍ റിമാന്‍ഡ് തടവുകാര്‍ സ്വന്തം വസ്ത്രങ്ങളാണ് ഉപയോഗിക്കുക.

ജയില്‍ തന്നെ കാണാന്‍ ബന്ധുക്കളാരും വരാതിരുന്നതില്‍ സൗമ്യയ്ക്ക് ദുഃഖമുണ്ടായിരുന്നു എന്ന് ജയിലിലെ ജീവനക്കാര്‍ പറയുന്നു. കൊല നടത്തിയത് താനല്ലെന്ന് പറഞ്ഞ് സൗമ്യ കരയാറുണ്ടായിരുന്നു. തടവുകാരേക്കാള്‍ കൂടുതല്‍ ജീവനക്കാരുണ്ട് കണ്ണൂര്‍ വനിതാ ജയിലില്‍. എന്നിട്ടും സൗമ്യയുടെ ആത്മഹത്യ തടയാനായില്ല. ഇത് ഗുരുതരപിഴവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

മൂന്നേക്കര്‍ വിസ്തൃതിയിലുള്ള ജയില്‍ വളപ്പില്‍ സൗമ്യയുടെ അസാന്നിധ്യം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ജോലികള്‍ക്കായി തടവുകാരെ സെല്ലില്‍ നിന്നും പുറത്തിറക്കിയത് രാവിലെ ആറ് മണിക്കാണ്. 7.30ന് പ്രാതല്‍ കഴിഞ്ഞതിന് ശേഷം വീണ്ടും ജോലിക്കിറങ്ങി. 9.30നാണ് സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com