കൊച്ചി : കേരളത്തെയും മലയാളികളെയും അപമാനിച്ച മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ വിമർശിച്ച് എം സ്വരാജ് എംഎൽഎ. പശുമനുഷ്യൻ എന്നാണ് അർണബിനെ സ്വരാജ് ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശേഷിപ്പിച്ചത്.
പശു മനുഷ്യനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അയാൾ സത്യസന്ധമായി അഭിപ്രായം പറഞ്ഞതാവാം. ശമ്പളം തരുന്ന മുതലാളി മലയാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാൾക്ക് പരിചയം കാണൂ. ആ അനുഭവം വെച്ച് പറഞ്ഞതാവും. സത്യത്തിൽ ഈ മറുപടികളും പ്രതികരണവും അനാവശ്യമാണ്. പൊതുവഴിയാണ് , മനുഷ്യർ മാത്രമല്ലല്ലോ നടക്കുന്നത്. ചിലയിടത്ത് മാലിന്യങ്ങൾ കണ്ടേക്കാം. മാലിന്യത്തിൽ തട്ടാതെ ഇത്തിരി മാറി നടക്കുന്നതാണ് അഭികാമ്യം. സ്വരാജ് ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
കേരളത്തെ സഹായിക്കാൻ യുഎഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചർച്ചയിലാണ് അർണബ് മലയാളികളെ അധിക്ഷേപിച്ചത്. താൻ കണ്ടതിൽ വെച്ച് ഇന്ത്യയിലെ ഏറ്റവും നാണംകെട്ട ജനത എന്നാണ് കേരളീയരെ അർണബ് വിശേഷിപ്പിച്ചത്. വാർത്ത പടർന്നതോടെ മലയാളികൾ അർണബ് എഡിറ്ററായ റിപ്പബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജിലും അർണാബിന്റെ പേജിലും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
കേരളത്തിന് യുഎഇ 700 കോടി രൂപ സഹായവാഗ്ദാനം നല്കിയെന്ന വാർത്തയുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു റിപ്പബ്ലിക് ടിവി ചർച്ച സംഘടിപ്പിച്ചത്. ഇതിന്റെ ആമുഖത്തിലാണ് കേന്ദ്രത്തിന്റെ നിലപാടിനെ എതിർക്കുന്ന കേരളത്തെ വിമശിച്ച് അർണബ് രൂക്ഷപരിഹാസം നടത്തിയത്. കേന്ദ്രത്തെ വിമർശിക്കുന്നവർ ദേശവിരുദ്ധരും നാണംകെട്ടവരും പെയ്ഡ് ഏജന്റ്സുമാണെന്നായിരുന്നു അർണബിന്റെ വിമർശനം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു പശു മനുഷ്യൻ മലയാളികൾക്ക് മൊത്തത്തിൽ വിശേഷണം നൽകിയിരിക്കുന്നു. മലയാളത്തിലും പച്ച മലയാളത്തിലുമായി പലരും അതിനോട് പ്രതികരിച്ചു കാണുന്നു. സത്യത്തിൽ ഈ മറുപടികളും പ്രതികരണവും അനാവശ്യമാണ്. പൊതുവഴിയാണ് , മനുഷ്യർ മാത്രമല്ലല്ലോ നടക്കുന്നത്. ചിലയിടത്ത് മാലിന്യങ്ങൾ കണ്ടേക്കാം. മാലിന്യത്തിൽ തട്ടാതെ ഇത്തിരി മാറി നടക്കുന്നതാണ് അഭികാമ്യം.
പശു മനുഷ്യനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അയാൾ സത്യസന്ധമായി അഭിപ്രായം പറഞ്ഞതാവാം. ശമ്പളം തരുന്ന മുതലാളി മലയാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാൾക്ക് പരിചയം കാണൂ. ആ അനുഭവം വെച്ച് പറഞ്ഞതാവും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ