പത്തനംതിട്ട: സംസ്ഥാനത്ത് പ്രളയത്തിനിടയാക്കി കാലവര്‍ഷം ശക്തമായതിന് പിന്നില്‍ മേഘസ്‌ഫോടനത്തിനും പങ്കുണ്ടാവാം എന്ന വിലയിരുത്തല്‍. ഒരു വിഭാഗം ശാസ്ത്ര നിരീക്ഷകരാണ് മേഘസ്‌ഫോടനത്തിന്റെ പങ്കിനെ കുറിച്ച് സംശയം ഉന്നയിക്കുന്നത്.
ഒരു പ്രത്യേക പ്രദേശത്ത് മേഘം തുണ്ടം മുറിഞ്ഞു വീണ് മണ്ണിടിച്ചില്‍ ഉണ്ടാകുന്നതാണ് മേഘസ്‌ഫോടനം. സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനിലേയും ബോര്‍ഡിലേയും നിരീക്ഷകരാണ് മേഘസ്‌ഫോടനത്തിന്റെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗസ്റ്റ് 14,15 പീരുമേട്, ഇടുക്കി, കക്കി, പമ്പ എന്നിവിടങ്ങളില്‍ ശരാശരി 30 സെന്റീമീറ്റര്‍ വരെ അതിതീവ്ര മഴ രേഖപ്പെടുത്തി. കക്കിയില്‍ രണ്ട് ദിവസവും ശരാശരി 29 സെന്റീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍, 30 സെന്റീമീറ്ററിന് അടുത്ത് മഴയാണ് പീരുമേട്ടില്‍ ലഭിച്ചത്. ആ ആഴ്ചയില്‍ ദീര്‍ഘകാല ശരാശരിയുടെ 100 ശതമാനത്തോളം അധികം മഴ ഇടുക്കിയില്‍ രേഖപ്പെടുത്തി. മഴ അതി ശക്തമായി പെയ്ത് മണ്ണിടിച്ചില്‍ ഉണ്ടായതായിരിക്കാം പമ്പാനദിയിലെ ജലനിരപ്പ് ഉയരാന്‍ കാരണമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളിലാണ് മേഘസ്‌ഫോടനം ഉണ്ടായോ എന്ന് സംശയിക്കുക.
എന്നാല്‍ നീരാവി നിറഞ്ഞ കാറ്റ് വന്‍തോതില്‍ പശ്ചിമഘട്ടത്തിലെ പ്രത്യേക മേഖലയില്‍ ആഞ്ഞടിച്ചതാണ് ശക്തമായ മഴ ലഭിക്കാന്‍ കാരണമായത് എന്നും, ഇത് തീവ്രമായ കാലവര്‍ഷത്തിന്റെ ലക്ഷണമാണെന്നും ഐഎംഡി തിരുവനന്തപുരം മേധാവി കെ.സന്തോഷ് കുമാര്‍ പറയുന്നു. എന്നാല്‍, കേരളം പ്രളയത്തില്‍ നില്‍ക്കുമ്പോള്‍ തമിഴ്‌നാട്ടിലെ മധുരയില്‍ ആഗസ്റ്റ് 13ന് 38 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. ഇത് അറബി കടലിലെ മഴമേഘങ്ങള്‍ അതിവേഗം കിഴക്കോട്ട് സഞ്ചരിക്കാന്‍ ഇടയാക്കിയെന്നും ഗവേഷകര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ