തിരുവനന്തപുരം: പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ പെട്ടെന്ന് ബാധിക്കുന്ന മേഖലകളിൽ പുനരധിവാസം നടത്തണോയെന്നത് പ്രധാന പ്രശ്നമാണെന്നും അതേക്കുറിച്ച് സർക്കാർ ആലോചന തുടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തേണ്ടത് പുനർനിർമാണ പ്രവർത്തനങ്ങളുടെ പ്രധാനഘടകമാണ്. 30ന് നിയമസഭ ചേരുന്നുണ്ട്. ദുരന്തമുഖത്ത് സജീവമായി പ്രവർത്തിച്ച എംഎൽഎമാരുടെ അഭിപ്രായവും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്ന അഭിപ്രായങ്ങളും കണക്കിലെടുത്താവും പുനർനിർമാണ രൂപരേഖ സർക്കാർ തയാറാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തകർന്ന റോഡുകളും പാലങ്ങളും പുനർനിർമിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ അസംസ്കൃത വസ്തുക്കൾ കണ്ടെത്തണം. ഇത്തരം വിഷയങ്ങൾ സൂക്ഷ്മമായ പരിശോധനയ്ക്കും ചർച്ചകൾക്കും വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. വിവിധ മേഖലകളിൽ നിന്ന് സർക്കാരിന് വലിയ തോതിൽ സഹായം ലഭിക്കുന്നുണ്ട്. ലോകത്തെ വിവിധ ജനസമൂഹം സഹായവും പിന്തുണയുമായി രംഗത്തുണ്ട്. വിഭവസമാഹരണത്തിനൊപ്പം ഇവയെല്ലാം ചേരുന്പോൾ ദുരന്തം മറികടക്കാനുള്ള സാന്പത്തിക അടിത്തറ ഉണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ. നഴ്സറി കുട്ടികൾ മുതൽ മുതിർന്ന പൗരൻമാർ വരെ പുനർനിർമാണത്തിൽ പങ്കാളികളാകാൻ മുന്നോട്ടു വരുന്നു. എല്ലാവർക്കും പങ്കാളിത്തം ലഭിക്കുന്ന ഒരു കർമ പരിപാടിക്ക് സർക്കാർ രൂപം നൽകും.
ഓഗസ്റ്റ് 21ന് 3,91, 494 കുടുംബങ്ങളിലെ 14,50,707 പേരാണ് ക്യാന്പുകളിൽ കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ 53703 കുടുംബങ്ങളിലെ 1,97,518 പേരാണുള്ളത്. ഭൂരിഭാഗവും പുനരധിവാസത്തിന്റെ ഭാഗമായി വീടുകളിലേക്ക് തിരിച്ചുപോയി. വീടുകൾ താമസ യോഗ്യമാക്കുന്നതിന് സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും പ്രവർത്തിക്കുന്നു. വീട് ശുചീകരണത്തിൽ പങ്കാളികളാകാൻ കൂടുതൽ പേർ സന്നദ്ധരാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ