ഇടുക്കി : പ്രളയപ്പേമാരി തകർത്തെറിഞ്ഞ ഗ്രാമവാസികളുടെ ജീവിതത്തിന് പുതിയ താളമിട്ട് പിന്നണി ഗായകൻ ജി ശ്രീറാം. കൂടെപ്പാടി കളക്ടർ ജീവൻ ബാബുവും. മഴ തകർത്ത ജീവിത ദുരിതം പന്നിയാർകുട്ടി ഗ്രാമവാസികൾ അൽപ്പനേരത്തേക്കെങ്കിലും മറക്കുകയായിരുന്നു ഇവരുടെ സ്നേഹ സാമീപ്യത്തിൽ. പന്നിയാർകുട്ടിയിലെ മഴക്കെടുതി നേരിട്ടു കാണാനെത്തിയതായിരുന്നു ജി ശ്രീറാം. അവിചാരിതമായി ജില്ലാ കളക്ടർ കെ ജീവൻ ബാബുവും അവിടെയെത്തി.
ഗായകനെ കണ്ടപ്പോൾ, ഒരു പാട്ടുപാടണമെന്ന ആവശ്യം ചിലർ മുന്നോട്ടുവെച്ചു. തുടർന്ന് സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ നീ പൂക്കാമരത്തില്, പാട്ടും മൂളി വന്നോ...... എന്ന ഗാനം ശ്രീറാം ആലപിച്ചു. ഗ്രാമവാസികൾ നോവുമറന്ന് ശ്രീറാമിനൊപ്പം താളമിട്ടപ്പോൾ കളക്ടർ ജീവൻബാബുവും അവർക്കൊപ്പം ചേർന്നു.
മഴയെ തുടർന്ന് ഹൈറേഞ്ചിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായ ഗ്രാമമാണ് പന്നിയാർകുട്ടി. അര ഡസനിലധികം വീടുകൾ, പത്തോളം കടകൾ, അങ്കണവാടി, പോസ്റ്റ് ഓഫിസ്, ആരോഗ്യ ഉപകേന്ദ്രം, വായനശാല തുടങ്ങി നിരവധി കെട്ടിടങ്ങളും സ്ഥാപനങ്ങളുമാണ് മഴക്കെടുതിയിൽ ഒളിച്ചുപോയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ