ന്യൂഡൽഹി: പ്രളയകാലത്തു ചെങ്ങന്നൂരിൽ ആയിരക്കണക്കിന് ആളുകൾ മരണത്തിന്റെ വക്കിലാണെന്നു പറഞ്ഞുള്ള സജി ചെറിയാൻ എംഎൽഎയുടെ നിലവിളി പബ്ലിസിറ്റിക്കു വേണ്ടിയുള്ളതായിരുന്നെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ചെങ്ങന്നൂരിനു വേണ്ടി താൻ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ലോക്സഭയിൽ നിലവിളിക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.
ദുരന്ത സമയത്തു കോടികൾ ചെലവഴിച്ചുള്ള സരസ് കുടുംബശ്രീ മേള സംഘടിപ്പിക്കുന്നതിനുള്ള തിരക്കിലായിരുന്നു സജി ചെറിയാൻ. ജില്ലാ ഭരണകൂടവും എംഎൽഎയും ദുരന്തം മുന്നിൽ കണ്ടു മുൻകരുതലിനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. പ്രളയത്തിൽ ചെങ്ങന്നൂർ മുങ്ങിയ സമയത്ത് ദുരന്ത ബാധിത പ്രദേശങ്ങളിൽ താൻ ഉണ്ടായിരുന്നു. എന്നാൽ അപാകതകൾ ചൂണ്ടിക്കാട്ടിയ തന്നെ ഉപരോധിക്കാനാണ് സിപിഎം ശ്രമിച്ചത്. സത്യത്തിൽ താനായിരുന്നു നിലവിളിക്കേണ്ടതെന്നും കൊടിക്കുന്നിൽ പറഞ്ഞു.
അതിനുപുറമേ, ചെങ്ങന്നൂർ എംഎൽഎ ആയ സജി ചെറിയാനെ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കാൻ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. ചെങ്ങന്നൂരുകാരെ അവഹേളിക്കുന്നതിന് തുല്യമാണ് ഈ നടപടി. നിയമസഭയിൽ ജനങ്ങളുടെ പ്രശ്നം അവതരിപ്പിക്കാൻ പോലും കഴിയാതെ നോക്കുകുത്തിയായി നിന്ന സജി ചെറിയാന് എംഎൽഎ സ്ഥാനത്ത് തുടരാൻ ധാർമികമായി അർഹതയില്ല. പാർട്ടിക്കുപോലും വിശ്വാസമില്ലാത്ത എംഎൽഎയാണ് സജി ചെറിയാനെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ