നുണ പറയുന്നതില്‍ ചെന്നിത്തല ശശികലയുടെ മൂത്തസഹോദരന്‍; ഭക്തര്‍ക്ക് സര്‍ക്കാര്‍ അധിക സൗകര്യമൊരുക്കി; അക്കമിട്ട് മറുപടി പറഞ്ഞ് കടകംപള്ളി 

വര്‍ഗീയതയുടെ കാര്യത്തില്‍ ബിജെപിക്ക് മുന്നിലെത്താനാണ് ചെന്നിത്തലയുടെ ശ്രമം - നിയമസഭ നടന്നാല്‍ യുഡിഎഫിന്റെ കാപട്യവും കപടമുവും പൊതുജനമധ്യത്തില്‍ തുറന്നുകാട്ടപ്പെടുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്‌ 
നുണ പറയുന്നതില്‍ ചെന്നിത്തല ശശികലയുടെ മൂത്തസഹോദരന്‍; ഭക്തര്‍ക്ക് സര്‍ക്കാര്‍ അധിക സൗകര്യമൊരുക്കി; അക്കമിട്ട് മറുപടി പറഞ്ഞ് കടകംപള്ളി 

പത്തനംതിട്ട: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൗഗരവം ചര്‍ച്ച ചെയ്യേണ്ട നിയമസഭാ സമ്മേളനം അലങ്കോലമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ശരിയായ രൂപത്തില്‍ സഭ നടന്നാല്‍ യുഡിഎഫിന്റെ കാപട്യവും കപടമുവും പൊതുജനമധ്യത്തില്‍ തുറന്നുകാട്ടപ്പെടുമെന്ന ഭയമാണ് പ്രതിപക്ഷ നേതാവിന്. അദ്ദേഹം ആരോപിക്കുന്നതുപോലെ ഭക്തര്‍ ഒരു തരത്തിലും ബുദ്ധിമുട്ട് അനുഭവിക്കുന്നില്ലെന്നും കടകംപള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്നലെ മുതല്‍ സന്നിധാനത്ത് എത്തിയ നൂറ് കണക്കിന് ഭക്തരുമായി സംസാരിച്ചു. ഒരാളില്‍ നിന്നുപോലും എന്തെങ്കിലും തരത്തിലുള്ള പരാതി 
ഈ തീര്‍ത്ഥാടനകാലത്തെ കുറിച്ച് ഉണ്ടായിട്ടില്ല. ചെന്നിത്തലയ്ക്ക് എതെങ്കിലും തരത്തിലുള്ള ആക്ഷേപമുണ്ടെങ്കില്‍ യഥാര്‍ത്ഥ സ്ഥിതി മനസിലാക്കാന്‍ പ്രതിപക്ഷ നേതാവിനെ തന്നോടൊപ്പം ക്ഷണിക്കുകയാണ്. എന്നാല്‍ നിജസ്ഥിതി മനസിലാകുമെന്ന് കടകംപള്ളി പറഞ്ഞു

പ്രളയം പലതിനെയും കവര്‍ന്ന കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ കവര്‍ന്നത് പമ്പയെയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നത് ഏറെ പ്രയാസകരമായിരുന്നു. അതെല്ലാം മറികടന്ന് ഭക്തര്‍ക്ക് അധിക സൗകര്യമൊരുക്കാന്‍ സര്‍ക്കാരിനായി. നിലയ്ക്കലില്‍ ബെയ്‌സ് ക്യാംപാക്കി. 9000 ആളുകള്‍ക്ക് ഓരേസമയം വിരിവെക്കാന്‍ അവസരമുണ്ടാക്കി, നിലയ്ക്കലില്‍ 1200 ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചു. 
20000വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാക്കി. ഇതെല്ലാം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറെ മികച്ച രിതിയിലാണ്. ശബരിമലയിലെ അടിസ്ഥാന സൗകര്യവുമായി വാസ്തവവിരുദ്ധമായ കാര്യമാണ് ചെന്നിത്തല പറയുന്നത്. ശശികലയല്ല പറയുന്നത് ഇത് പറയുന്നത് പ്രതിപക്ഷ നേതാവാണ്. 16000ത്തോളം പൊലീസുകാരെ വിനിയോഗിച്ചു എന്നാണ് പറയുന്നത്. ശബരിമലയില്‍ 1200 പൊലീസുകാരാണ് ഡ്യൂട്ടിക്കുള്ളത്. വാസ്തവവിരുദ്ധമായ കാര്യം പറയുന്നതില്‍ ശശികലയുടെ മൂത്ത സഹോദരനാണ് ചെന്നിത്തലയെന്നും അദ്ദേഹം പറഞ്ഞു

ക്ഷേത്രങ്ങളെ പ്രതിസന്ധിയിലാക്കുന്നതിന്റെ ഭാഗമായാണ് കാണിക്കയിടുരുതെന്ന ബിജെപി പ്രചാരണം. ഇതിനെ മറികടന്നാണ് ഭക്തര്‍ കാണിക്കയിടുന്നത്. ഭക്തര്‍ കാണിക്കയിടുരുതെന്ന് പറയുന്നത് തന്നെ ആചാരലംഘനമാണ്. നാസ്തികരെക്കാള്‍ വലിയ നാസ്തികരാണ് ഇവരെന്നും 
ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന് ഇവര്‍ പറയുന്നത് ക്ഷേത്രങ്ങളെ ഇല്ലാതാക്കാനാണെന്നും മന്ത്രി പറഞ്ഞു. ശബരിമല സന്നിധാനത്തെ സമരകേന്ദ്രമാക്കിയതോടെ ഭക്തരുടെ എണ്ണത്തില്‍ കുറവായിട്ടുണ്ട്. ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണം കുറയ്ക്കാനാണ് സന്നിധാനത്തെ സമരകേന്ദ്രമാക്കിയത്. സമരം മാറ്റിയതോടെ ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com