മൂവാറ്റുപുഴ: മായം കലർന്ന ഡീസൽ നിറച്ചതിനെ തുടർന്ന് കാറിന്റെ എൻജിൻ തകരാറായതിനാൽ കാറുടമയ്ക്ക് എണ്ണവിതരണ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. ഭാരത് പെട്രോളിയം കോർപറേഷനാണ് 50000 രൂപ നഷ്ടപരിഹാരം നൽകേണ്ടത്. ഇതുസംബന്ധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം ഉത്തരവിറക്കി.
മുടവൂർ തോട്ടുപുറം ബിന്ദു ജോർജ് സമർപ്പിച്ച ഹർജിയിലാണ് വിധി.ബിപിസിഎലിന്റെ മൂവാറ്റുപുഴയിലെ ഔട്ട്ലെറ്റിൽനിന്നു ഡീസൽ അടിച്ച ഇവരുടെ വാഹനം നിന്നുപോയി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡീസലിൽ മായം കലർന്നെന്നു ബോധ്യപ്പെട്ടതെന്ന് ഹർജിയിൽ പറയുന്നു.എൻജിൻ തകരാർ പരിഹരിക്കാൻ 55,393 രൂപ ചെലവായെന്ന് ഹർജിക്കാരി ബോധിപ്പിച്ചു.
ബിന്ദു ജോർജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരത് പെട്രോളിയം കോർപറേഷൻ ഡീസൽ സാമ്പിൾ പരിശോധിച്ചെങ്കിലും പരാതിക്ക് മറുപടി നൽകിയില്ല. തുടർന്ന് ഉപഭോക്തൃഫോറത്തിൽനിന്ന് അയച്ച നോട്ടീസ് കൈപ്പറ്റാൻ വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്തു. ഈ നടപടികളിൽനിന്ന് വിതരണം ചെയ്ത ഡീസലിന്റെ ഗുണനിലവാരം മോശമായിരുന്നുവെന്നു കമ്പനിക്ക് തന്നെ ബോധ്യമായെന്ന് കണക്കാക്കണമെന്ന ഹർജിക്കാരിയുടെ വാദം ഫോറം ശരിവയ്ക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ