പാര്‍ട്ടി നടപടിയൊന്നും പ്രശ്‌നമല്ല ; ജില്ലാ സെക്രട്ടറിക്കൊപ്പം പി കെ ശശി വേദി പങ്കിട്ടു ; പാലക്കാട് സിപിഎമ്മില്‍ പുതിയ വിവാദം

സിപിഎം നിയന്ത്രണത്തിലുളള  സഹകരണ ആശുപത്രി സംഘടിപ്പിച്ച പരിപാടിയിലാണ് ജില്ലാ സെക്രട്ടറിക്കൊപ്പം പി കെ ശശി പങ്കെടുത്തത്
പാര്‍ട്ടി നടപടിയൊന്നും പ്രശ്‌നമല്ല ; ജില്ലാ സെക്രട്ടറിക്കൊപ്പം പി കെ ശശി വേദി പങ്കിട്ടു ; പാലക്കാട് സിപിഎമ്മില്‍ പുതിയ വിവാദം

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡനപരാതിയില്‍ സിപിഎമ്മില്‍ നിന്നും ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി പാര്‍ട്ടി വേദിയില്‍ സജീവം. സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പം സംഘടനാ നടപടി നേരിട്ട ശശി പങ്കെടുത്തത് ജില്ലയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. 

സിപിഎം നിയന്ത്രണത്തിലുളള ചെര്‍പ്പുളശ്ശേരി സഹകരണ സഹകരണ ആശുപത്രിയുടെ ഭരണ സമിതി സംഘടിപ്പിച്ച പരിപാടിയിലാണ് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുളള നേതാക്കള്‍ക്കൊപ്പം പി കെ ശശിയും പങ്കെടുത്തത്. ശശി പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. 

ആശുപത്രിയുടെ സ്ഥാപക ചെയര്‍മാനും നിലവിലെ ഡയറക്ടറുമായ ജില്ലാ കമ്മിറ്റി അംഗം പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. സ്ഥലത്തുണ്ടായിരുന്നിട്ടും സിപിഎം ചെര്‍പ്ലശ്ശേരി ഏരിയാ സെക്രട്ടറിയും പരിപാടിക്കെത്തിയിരുന്നില്ല. 

പീഡനപരാതിയില്‍ ഉചിമായ അന്വേഷണം നടന്നില്ലെന്ന പരാതിക്കാരിയുടെ ആക്ഷേപം നിലനില്‍ക്കെയാണ് സിപിഎം വേദികളില്‍ പി കെ ശശി എംഎല്‍എ വീണ്ടും സജീവമാകുന്നത്. ഭരണസമിതിയില്‍ നിലവില്‍ ഔദ്യോഗിക സ്ഥാനമൊന്നുമില്ലാത്ത ശശിയെ പങ്കെടുപ്പിച്ചതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പുന്നയിച്ചിരുന്നു.

എന്നാല്‍, നടപടിക്ക് വിധേയനായ ശശിയുമായി വേദി പങ്കിട്ടതിലെ അമര്‍ഷം പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. സ്ഥലം എംഎല്‍എ എന്ന നിലക്ക് മാത്രമാണ് ശശിയുമായി വേദി പങ്കിട്ടതെന്നും ഇതിനെ സംഘടനാ നടപടിയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ശശിക്കെതിരെ കര്‍ശന നടപടി വേണ്ടെന്ന് സംസ്ഥാന സമിതിയോഗത്തില്‍ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com