ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വേണമെന്ന് നടന്‍ ദീലീപ് സുപ്രിംകോടതിയില്‍. ദിലീപ് നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരാ എഎന്‍ ഖാന്‍വില്‍ക്കര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയെ ബെഞ്ചാണ് പരിഗണിച്ചത്. ഒന്നാം പ്രതി പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ തെളിവായാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇത് പരിശോധിക്കാന്‍ പ്രതിയെന്ന നിലയ്ക്ക് ദിലീപിന് അവകാശമുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകനായ മുകുള്‍ റോത്തഗി കോടതിയില്‍ വ്യക്തമാക്കി.
ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ചാണ് പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ തങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത് നിര്‍ത്തിയിട്ട വാഹനത്തിലെ ദൃശ്യങ്ങളാണെന്നാണ് മനസ്സിലായത്. ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ട്. കൂടാതെ ദൃശ്യങ്ങളിലെ ശബ്ദങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ട്. അതിനാല്‍ വിശദമായ പരിശോധനയ്ക്ക് സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് നല്‍കണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗുരുതരമായ കേസ് ആയതിനാല്‍ മെമ്മറി കാര്‍ഡ് നല്‍കാനാകാത്തത് എന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം മെമ്മറി കാര്‍ഡ് തെളിവാണോയെന്ന് സുപ്രിംകോടതി ചോദിച്ചു. ഇത് മെറ്റീരിയല്‍ സബസ്റ്റന്‍സല്ലേ എന്നും കോടതി ചോദിച്ചു. ഇത് രേഖയല്ല, തൊണ്ടിയാണ്. നിയമപ്രകാരം ദിലീപിന് മെമ്മറി കാര്‍ഡ് നല്‍കാനാകുമോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഐടി ആക്ട്, തെളിവ് നിയമം പ്രകാരമാണ് കോടതി ദിലീപിന്റെ ആവശ്യം പരിശോധിക്കുന്നത്. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 11 ലേക്ക് മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ