വനിതാ മതിൽ ശബരിമല യുവതീ പ്രവേശനത്തിന് ആണെങ്കിൽ പിന്മാറുമെന്ന് ഹിന്ദു സംഘടന നേതാവ് സി പി സുഗതൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ ശബരിമലയിലെ യുവതീ പ്രവേശനത്തിന് ആണെങ്കിൽ പിന്മാറുമെന്ന് ഹിന്ദു പാർലമെന്‍റ് ജനറൽ സെക്രട്ടറി സി പി സുഗതൻ. യുവതീ പ്രവേശനത്തെ താൻ അനുകൂലിക്കുന്നില്ല. സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിക്കുന്നതുവരെ യുവതീ പ്രവേശനം പാടില്ലെന്ന നിലപാടാണെന്നും സുഗതൻ വ്യക്തമാക്കി.
ശബരിമലയിലെ യുവതീപ്രവേശനത്തെ താൻ അനുകൂലിക്കുന്നില്ല. ഇക്കാര്യം താൻ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്ത പലർക്കും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. വനിതാ മതിൽ ശബരിമലയിലെ യുവതീ പ്രവേശനത്തിനാണെന്ന് കരുതുന്നില്ലെന്നും സി പി സുഗതൻ പറഞ്ഞു.
ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതിലിന്‍റെ സംഘാടക സമിതി ജോയിന്‍റ് കൺവീനറാണ് സുഗതൻ. എന്നാൽ, ശബരിമലയിൽ സ്ത്രീകളെ തടയുകയും സാമൂഹ്യ മാധ്യമങ്ങൾ വഴി നിരന്തരം സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തുകയും ചെയ്യുന്ന സുഗതനെ കൺവീനറാക്കിയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
സിപി സുഗതനെ വനിതാ മതിലിന്റെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി രംഗത്തെത്തിയിരുന്നു. പഴയ നിലപാട് എന്താണ് എന്നു നോക്കിയല്ല, ഇപ്പോള്‍ എന്ത് നിലപാട് എടുക്കുന്നു എന്നതാണ് പ്രധാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിയാണ് ജനകീയ മുന്നേറ്റം. സുഗതനെതിരെ ശബരിമലയില്‍ വെച്ച് വനിതാ മാധ്യമപ്രവര്‍ത്തകയെ ആക്രമിുച്ച കേസുണ്ടെങ്കില്‍ അത് നിയമത്തിന്റെ വഴിക്ക് നടക്കുമെന്നും മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ