കോട്ടയം: ബാങ്കിന്റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ കോളേജ് അധ്യാപകന് 1.80 ലക്ഷം രൂപ നഷ്ടപ്പെട്ടു. ബാങ്കിൽ നിന്നെന്ന വ്യാജനെ ഫോണിൽ വിളിച്ച് ഒടിപി കരസ്ഥമാക്കിയായിരുന്നു തട്ടിപ്പ്. കോട്ടയത്തെ ഒരു കോളജ് അധ്യാപകനാണ് തട്ടിപ്പിനിരയായത്.
ശനിയാഴ്ച രാവിലെ എസ്ബിഐയുടെ പുതിയ എടിഎം കാർഡ് വന്നിട്ടുണ്ടെന്ന സന്ദേശം മൊബൈലിൽ അധ്യാപകന് ലഭിച്ചു. ചിപ്പ് ഘടിപ്പിച്ച കാർഡ് എല്ലാവർക്കും അയച്ചു കൊടുക്കുന്ന സമയമായിരുന്നതിനാൽ വിശ്വസിച്ചു. മൊബൈലിൽ കോൾ വരികയും കാർഡ് ബ്ലോക്കാണെന്ന് അറിയിക്കുകയും ചെയ്തു. എസ്ബിഐയുടെ കാർഡ് വിഭാഗത്തിൽനിന്നു വിളിക്കുന്നുവെന്നായിരുന്നു സന്ദേശം. സംശയം തോന്നി ചോദ്യങ്ങൾ ചോദിച്ചപ്പോൾ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും തട്ടിപ്പുകാരൻ പറഞ്ഞതോടെ ശരിയെന്നു ബോധ്യപ്പെട്ടു.
കാർഡ് ബ്ലോക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ഒരു ലിങ്ക് അയച്ചിട്ടുണ്ടെന്നും ഫോണ്‍ കട്ട് ചെയ്യാതെ അതിലുള്ള നമ്പർ പറയണമെന്നും പറഞ്ഞു. നമ്പർ പറഞ്ഞതിന് ശേഷം കാർഡ് രണ്ടു മിനിറ്റിനുള്ളിൽ ആക്ടിവേറ്റാകുമെന്ന സന്ദേശത്തോടെ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. സംശയം തോന്നി ഇന്റർനെറ്റ് മുഖേന അക്കൗണ്ടു വിവരങ്ങൾ പരിശോധിച്ചപ്പോൾ പണം നഷ്ടമായി എന്ന് മനസിലാകുകയായിരുന്നു.
ഇതിനിടെ അക്കൗണ്ട് മരവിപ്പിക്കണമെന്ന് ബാങ്കിനോട് ആവശ്യപ്പെട്ടു. ഞായറാഴ്ച മറ്റു അക്കൗണ്ടുകളിൽ നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും പണം നഷ്ടപ്പെട്ടതായി കണ്ടെത്തി. അധ്യാപകൻ സൈബർ സെല്ലിലും ഈസ്റ്റ് പോലീസ് സ്റ്റേഷനിലും പരാതി നൽകി. മകന്റെ പഠനവുമായി ബന്ധപ്പെട്ടു ശേഖരിച്ച പണമാണു നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. കോളജിലെ മറ്റ് അധ്യാപകരെയും ഇതേസംഘം വിളിച്ചിരുന്നതായാണു വിവരം. ഇവരിലൊരാളുടെ 5,000 രൂപയും നഷ്ടമായിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ