രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി തള്ളി

പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്
രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി തള്ളി

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഫേസ്ബുക്കില്‍ മതവികാരം വ്രണപ്പെടുത്തും വിധമുള്ള ഫോട്ടോ പോസ്റ്റു ചെയ്‌തെന്ന കേസില്‍  റിമാന്റില്‍ കഴിയുന്ന രഹന ഫാത്തിമയുടെ  ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍  ആവശ്യപ്പെട്ട് കൊണ്ട് പൊലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

രഹ്നയെ പ്രദര്‍ശന വസ്തുവാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി ജയിലില് 2 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍  വിധിക്കെതിരെ പൊലീസ് വീണ്ടും അപ്പീല്‍ നല്‍കിയിരുന്നു. 

ഫേസ് ബുക്ക് പോസ്റ്റിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.അറസ്റ്റിന് പിന്നാലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്നയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. ബിഎസ്എന്‍എല്ലിന്റെ പാലാരിവട്ടം ഓഫീസില്‍ ടെലികോം ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്യുകയായിരുന്നു രഹ്ന. 

കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസാണ് രഹ്നയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹ്ന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു.ഈ പരാതിയിലാണ് പത്തനംതിട്ട ടൗണ്‍ സി ഐയുടെ നേതൃത്വത്തിലുള്ള സംഘം രഹ്നയെ അറസ്റ്റ് ചെയ്തത്. ഫേസ്!ബുക്ക് പോസ്റ്റിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കിയെന്ന കേസില്‍ കഴിഞ്ഞ 27നായിരുന്നു രഹ്ന ഫാത്തിമ റിമാന്‍ഡിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com