തിരുവനന്തപുരം : റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസ പോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സബ്‌സിഡി നല്‍കരുതെന്ന് പി സി ജോര്‍ജ് എംഎല്‍എ. പരിസ്ഥിതിയെ നശിപ്പിക്കുന്ന റബ്ബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണ്. നിലവിലുള്ള റബ്ബര്‍ മരങ്ങൾ വെട്ടിനശിപ്പിക്കണമെന്നും പി സി ജോര്‍ജ് നിമസഭയില്‍ ആവശ്യപ്പെട്ടു.
റബ്ബര്‍ കൃഷി ലാഭകരമായി നടത്താന്‍ നമുക്ക് കഴിയില്ല. പരിസ്ഥിതി തകര്‍ക്കുന്ന ഈ കൃഷിയില്‍ നിന്ന് ഒരു തരത്തിലും ലാഭമുണ്ടാക്കാനാകില്ല. ഏതോ സായിപ്പ് കൊണ്ടുവന്ന് മലയാളികളെ കബളിപ്പിച്ചതാണ്. അസം ഉള്‍പ്പടെയുള്ള മേഖലയിലും ആഫ്രിക്കയിലും റബ്ബര്‍ കൃഷി വ്യാപിച്ച് കിടക്കുമ്പോള്‍ നമുക്ക് എന്ന് ലാഭം കിട്ടാനാണെന്നും പി സി ജോര്‍ജ് ചോദിച്ചു.
എത്രയോ ലാഭകരമായ മറ്റു കൃഷികൾ നമ്മുടെ സംസ്ഥാനത്തുണ്ട്. ഇതിന് മാതൃകയായി ആറരയേക്കറോളം റബ്ബര്‍ മരങ്ങള്‍ വെട്ടികളഞ്ഞ് ഞാന്‍ മറ്റു കൃഷികള്‍ നടത്തുന്നു. പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഒരേക്കറില്‍ നിന്ന് 16 ലക്ഷം വീതം എനിക്ക് കിട്ടാന്‍ പോകുകയാണ്.
അതുകൊണ്ട് ദൈവത്തെയോര്‍ത്ത് ധനകാര്യമന്ത്രി ഒരു പൈസ പോലും പൊതുഖജനാവില്‍ നിന്ന് റബ്ബര്‍ കൃഷിക്ക് കൊടുക്കരുത്. ഇത് വെള്ളം വലിച്ചെടുത്ത് പരിസ്ഥിതിയെ തകര്‍ക്കും. അത് കൊണ്ട് റബ്ബര്‍ കൃഷിക്ക് പകരമുള്ള കൃഷി നടത്താന്‍ മന്ത്രി തയ്യാറുണ്ടോയെന്നും പി സി ജോര്‍ജ് ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ