കേക്കിൽ മായം ചേർക്കേണ്ട: കർശന നടപടിയുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: പുതുവർഷവും ക്രിസ്മസും വരുന്നതോടെ കേക്ക് നിർമ്മാണക്കാർക്കും ആഘോഷമാണ്. അതിനിടെ കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ചേർത്ത കേക്കും മധുര പലഹാരങ്ങളും വിൽപന നടത്തുന്നതിനെതിരേ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. സീസണ് അടുത്തുവരുന്നതിന്റെ പശ്ചാത്തലത്തിൽ വ്യാജൻമാർ ഉടലെടുക്കാൻ സാധ്യതയുള്ളതിനാലാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നത്.
ആരോഗ്യത്തിനു അതീവ ദോഷകരമായ രാസവസ്തുക്കൾ ചേർത്ത ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്നവർക്കെതിരേ ക്രിമിനൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിനു മന്ത്രി നിർദേശം നൽകി. ബേക്കറികൾ, ബോർമകൾ, കേക്ക്, വൈൻ നിർമാണ യൂണിറ്റുകൾ, ഹോംമേഡ് കേക്കുകൾ, മറ്റ് ബേക്കറി ഉത്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ഉറപ്പും ലക്ഷ്യമാക്കിയുള്ള പരിശോധനകൾക്കാണു നിർദേശം നൽകിയിരിക്കുന്നത്.
ഇതിനായി സംസ്ഥാന വ്യാപകമായി 38 സ്പെഷൽ സ്ക്വാഡുകളെ ചുമതലപ്പെടുത്തി. പിഴ ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കുവാൻ 38 ഡെസിഗ്നേറ്റഡ് ഓഫീസർമാരെയും 76 ഭക്ഷ്യസുരക്ഷാ ഓഫീസർമാരെയും പ്രത്യേകം ചുമതലപ്പെടുത്തിയെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ