'ശ്രീചിത്രന്‍ വഞ്ചിച്ചതാണ്'; കവിതാ മോഷണ വിവാദത്തില്‍ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറയുന്നുവെന്ന് ദീപാ നിശാന്ത്

കവി എസ് കലേഷിന്റെ കവിത സ്വന്തം വരികളാണെന്ന് ശ്രീചിത്രന്‍ പറഞ്ഞത് വിശ്വസിച്ചുവെന്നും വലിയ പിഴവ് അധ്യാപികയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലും സംഭവിച്ചു പോയെന്നും അവര്‍ പറഞ്ഞു.
'ശ്രീചിത്രന്‍ വഞ്ചിച്ചതാണ്'; കവിതാ മോഷണ വിവാദത്തില്‍ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറയുന്നുവെന്ന് ദീപാ നിശാന്ത്


 തൃശ്ശൂര്‍: സുഹൃത്തായിരുന്ന ശ്രീചിത്രന്‍ തന്നെ വഞ്ചിച്ചുവെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ദീപാനിശാന്ത്. കവി എസ് കലേഷിന്റെ കവിത സ്വന്തം വരികളാണെന്ന് ശ്രീചിത്രന്‍ പറഞ്ഞത് വിശ്വസിച്ചുവെന്നും വലിയ പിഴവ് അധ്യാപികയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലും സംഭവിച്ചു പോയെന്നും അവര്‍ പറഞ്ഞു. കവിതാ മോഷണ വിവാദത്തില്‍ കവി എസ് കലേഷിനോടും പൊതു സമൂഹത്തോടും മാപ്പ് പറയുന്നു.  കലേഷാണ് കവിത മോഷ്ടിച്ചതെന്ന് വരെ തന്നെ തെറ്റിദ്ധരിപ്പിച്ചു. അധ്യാപികയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലും പ്രകടിപ്പിക്കേണ്ട സത്യസന്ധത പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

നൈതികതയെ കുറിച്ച് കുട്ടികളോട് സംസാരിക്കാന്‍ തനിക്ക് അര്‍ഹതയില്ല.  സുഹൃത്ത് തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ എന്റെ ക്രഡിബിലിറ്റിയാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ ധാരാളം കവിതകള്‍ അയച്ചു തന്നു. അതൊന്നും സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞു.  മറ്റുള്ള കവികള്‍ തന്റെ രചനകള്‍ മോഷ്ടിച്ചു കൊണ്ട് പോയി പ്രസിദ്ധീകരിക്കുന്നത് നിസ്സഹായനായി നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം വിശ്വസിപ്പിച്ചു.

വിവാദമുയര്‍ന്ന സമയത്തും അയാള്‍ എന്നെ അങ്ങനെയാണ് വിശ്വസിപ്പിച്ചത്. പിന്നീടാണ് ബ്ലോഗ് ഉണ്ടെന്നും അതില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രസിദ്ധീകരിച്ചതാണ് എന്നുമുള്ള കാര്യങ്ങള്‍ ഞാനറിഞ്ഞത്. ഇത് ചോദിച്ചപ്പോള്‍ ബ്ലോഗ് തിരുത്താമെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ അധ്യാപകന്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴും, മറ്റ് പലരും തെളിവ് സഹിതം ഓരോ കാര്യങ്ങള്‍ വെളിപ്പെടുത്തിയപ്പോഴുമാണ്‌ എനിക്ക് ഞാന്‍ ചെയ്ത തെറ്റിന്റെ ആഴം മനസിലായത്. കലേഷിന്റെ കവിതയാണെന്ന് ഉറപ്പുണ്ടെങ്കില്‍ അതില്‍ ഉറച്ച് നില്‍ക്കൂ എന്ന് വരെ ഒരു മെസേജ് ഞാന്‍ അയച്ചു പോയി. കലേഷ് അത് കണ്ടിട്ടുണ്ടോയെന്ന് പോലും എനിക്കറിയില്ല. കുറച്ച് സമയത്തേക്കെങ്കിലും കലേഷിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതിന് ഹൃദയം തൊട്ട് ക്ഷമ പറയുകയാണെന്നും അവര്‍ പറഞ്ഞു.   

എസ് കലേഷിന്റെ അങ്ങനെയിരിക്കെ മരിച്ചുപോയ്‌  നീ/ ഞാന്‍ എന്ന കവിതയാണ് വരികള്‍ വ്യത്യാസപ്പെടുത്തി എകെസിപിടിഎയുടെ മാഗസിനില്‍ ദീപാനിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. 'അങ്ങനെയിരിക്കെ മരിച്ചുപോയ് നീ/ ഞാന്‍ '  എന്ന കലേഷിന്റെ കവിത 2011 ല്‍ അദ്ദേഹത്തിന്റെ വൈകുന്നേരമാണ് എന്ന ബ്‌ളോഗിലും 2015 ല്‍ ഡിസി ബുക്‌സ് പുറത്തിറക്കിയ 'ശബ്ദമഹാസമുദ്ര'മെന്ന കവിതാ സമാഹാരത്തിലും ഉള്‍പ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com