സിപിഎം തീവ്ര വര്‍ഗീയതയിലേക്ക് കടക്കുന്നു ; നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍, മുസ്ലിം സംഘടനകള്‍ക്കും പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല

സിപിഎം തീവ്ര വര്‍ഗീയതയിലേക്ക് കടക്കുന്നു ; നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍, മുസ്ലിം സംഘടനകള്‍ക്കും പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല

ബിജെപി അജണ്ട സ്വീകരിച്ചല്ല, ബിജെപിയെ നേരിടേണ്ടത്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് വീടും റോഡും പാലവുമൊക്കെയാണ് വേണ്ടത്


തിരുവനന്തപുരം : നവോത്ഥാനത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈന്ദവ മതിലാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ആപത്കരമാണ്. ബിജെപി അജണ്ട സ്വീകരിച്ചല്ല, ബിജെപിയെ നേരിടേണ്ടത്. മൃദുവര്‍ഗീയതയെ വിട്ട് സിപിഎം തീവ്ര വര്‍ഗീയതയിലേക്ക് കടക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

കേരള നവോത്ഥാനത്തില്‍ ഹിന്ദുസംഘടനകളും വ്യക്തികളും വഹിച്ച പങ്കിനെ താന്‍ വിസ്മരിക്കുന്നില്ല. അതിനെ ആദരിക്കുന്നു. എന്നാല്‍ ഹിന്ദു സംഘടനകള്‍ മാത്രമല്ല, ക്രിസ്ത്യന്‍, മുസ്ലിം സംഘടനകളും കേരളത്തിന്റെ നവോത്ഥാനത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. 

മുഖ്യമന്ത്രി ഇപ്പോള്‍ ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമുമായുമാണ് ജനങ്ങളെ കാണുന്നത്. കേരളത്തിലെ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും ജാതി സംഘടനകളെ കൂട്ടുപിടിച്ച്, അവരെ നേതൃത്വമേല്‍പ്പിച്ച് ഇത്തരം പരിപാടി സംഘടിപ്പിച്ചിട്ടില്ല. വനിതാ മതിലിനെതിരെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വിമര്‍ശനത്തോട് മുഖ്യമന്ത്രി മറുപടി പറയണം. 

വനിതാ മതില്‍ സംബന്ധിച്ച് സ്വന്തം പാര്‍ട്ടിയിലെ നേതാവായ വിഎസിനെ പോലും ബോധ്യപ്പെടുത്താനാകാത്ത മുഖ്യമന്ത്രിയും സിപിഎമ്മും എങ്ങനെ ജനങ്ങളെ ബോധ്യപ്പെടുത്തും. കര്‍സേവകനായിരുന്ന സിപി സുഗതനെ പോലുള്ളവരെ വെച്ചാണോ നവോത്ഥാനം പടുത്തുയര്‍ത്തുന്നത്. വനിതാ മതില്‍ സംഘാടക സമിതിയില്‍ ഒരു വനിത പോലും ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് വീടും റോഡും പാലവുമൊക്കെയാണ് വേണ്ടത്. മതിലല്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഇത്തരം പരിപാടി നടത്തുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com