കൊലപാതകത്തിന് ശേഷം ഭാര്യയെ ഉപേക്ഷിച്ച് രണ്ട് സ്ത്രീകള്‍ക്കൊപ്പം നാടുവിട്ടു: 12 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയിലാകുന്നത് കൊടൈക്കനാലില്‍ നിന്ന് 

കൊലപാതകത്തിനുശേഷം ഒളിവില്‍പോയ പ്രതി 12 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍.
കൊലപാതകത്തിന് ശേഷം ഭാര്യയെ ഉപേക്ഷിച്ച് രണ്ട് സ്ത്രീകള്‍ക്കൊപ്പം നാടുവിട്ടു: 12 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയിലാകുന്നത് കൊടൈക്കനാലില്‍ നിന്ന് 

ചങ്ങനാശേരി: കൊലപാതകത്തിനുശേഷം ഒളിവില്‍പോയ പ്രതി 12 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. പായിപ്പാട് നാലുകോടി പുളിമൂട്ടില്‍ കൊല്ലംപറമ്പില്‍ റോയി (48) ആണ് പൊലീസിന്റെ പിടിയിലായത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ കൊടൈക്കനാലില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 

2006ല്‍ തൃക്കോടിത്താനം ആരമലക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. കൊലപാതകത്തിനുശേഷം റോയി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു പായിപ്പാട് നാലുകോടിയിലുള്ള രണ്ടു സ്ത്രീകളുമായി നാടുവിടുകയായിരുന്നു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണ്‍ നമ്പര്‍ ശേഖരിച്ചു കോട്ടയം സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് റോയിയെ പിടികൂടിയത്.

2006ല്‍ ഒന്നാംപ്രതി നാലുകോടി കുടത്തേട്ട് ബിനുവും രണ്ടാംപ്രതി റോയിയും ചേര്‍ന്നു തൃക്കോടിത്താനം ആരമലക്കുന്ന് ഭാഗത്ത് താമസിക്കുന്ന പനംപറമ്പില്‍ വീട്ടില്‍ ലാലന്‍ എന്നയാളെ കുത്തിക്കൊലപ്പെടുത്തി എന്നാണു കേസ്. അടിപിടിയെത്തുടര്‍ന്നായിരുന്നു കൊലപാതകം. പൊലീസ് രണ്ട് പ്രതികളെയും പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ റോയി ഒളിവില്‍ പോയി. ബിനുവിനെ കോട്ടയം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്കു തടവിനു ശിക്ഷിച്ചു. 

ഒന്നാം പ്രതി ബിനു, പോള്‍ മുത്തൂറ്റ് വധക്കേസിലെ മാപ്പുസാക്ഷിയാണ്. മോഷണം, കഞ്ചാവ്, അടിപിടി കേസുകളില്‍ നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒളിവില്‍ പോയ റോയിയെപ്പറ്റി വര്‍ഷങ്ങളായി അന്വേഷണങ്ങള്‍ നടത്തിയിട്ടും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

സൈബര്‍ സെല്ലിന്റെ സഹായത്തില്‍ സ്ഥലം കണ്ടെത്തിയ പൊലീസ്, തമിഴ്‌നാട് ഡിണ്ടിഗല്‍ ജില്ലയിലെ കൊടൈക്കനാലില്‍ ആറ്റുവാംപെട്ടിക്കു സമീപമുള്ള വനപ്രദേശത്തു നിന്നാണു റോയിയെ സാഹസികമായി പിടികൂടിയത്. ഇവിടെ 'ജോസഫ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കെട്ടിടനിര്‍മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com