കസ്തൂരിരംഗന്‍ വിജ്ഞാപനത്തില്‍ ഭേദഗതി ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്ക് നീക്കി

2013 നവംബറിൽ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള നിരോധന ഉത്തരവില്‍ വനം പരിസ്ഥിതി മന്ത്രാലയം ഭേദഗതി വരുത്തി
കസ്തൂരിരംഗന്‍ വിജ്ഞാപനത്തില്‍ ഭേദഗതി ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്ക് നീക്കി

ന്യൂഡല്‍ഹി : പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനത്തിൽ കേരളത്തിന് ആശ്വാസം. 2013 നവംബര്‍ 13 ന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള നിരോധന ഉത്തരവില്‍ വനം പരിസ്ഥിതി മന്ത്രാലയം ഭേദഗതി വരുത്തി. പരിസ്ഥിതിലോലമേഖലകളുടെ വിസ്തൃതി 56, 824 ചതുരശ്ര കിലോമീറ്ററായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 59,904 ചതുരശ്ര കിലോമീറ്ററായിരുന്നു. ഇതു സംബന്ധിച്ച വ്യക്തത വരുത്തി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കി. 

നേരത്തെയുള്ള നിര്‍ദേശം അനുസരിച്ച് പരിസ്ഥിതി ലോല മേഖലകളില്‍ ഉള്‍പ്പെട്ട എല്ലാ പ്രദേശത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പുതുക്കിയ വിജ്ഞാപന പ്രകാരം ഒഴിവാക്കിയ മേഖലകളിലെ നിയന്ത്രണങ്ങൾ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞിട്ടുണ്ട്. ഇവിടെ സാധാരണ തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതാണ് പുതിയ ഉത്തരവ്. പുതിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മേഖലകളില്‍ മാത്രമേ നിയന്ത്രണങ്ങള്‍ തുടരൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പശ്ചിമഘട്ട വിജ്ഞാപനത്തില്‍ നിന്നും വനേതര മേഖലകള്‍ ഒഴിവാക്കണമെന്നുള്ള കേരളത്തിന്റെ ആവശ്യം തള്ളി. കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലങ്ങളായി തുടരും. 2014 ലെ വിജ്ഞാപനത്തില്‍ നല്‍കിയതിന് അപ്പുറം ഇളവുകള്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. 

2013 ലാണ് പശ്ചിമഘട്ടത്തിലെ വനേതര ഭൂമികള്‍ സംബന്ധിച്ചും അതില്‍ ഇളവുകള്‍ തേടിയും കേരളം കേന്ദ്രത്തെ സമീപിച്ചത്. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വിശദീകരണം നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com