കലോത്സവത്തില്‍ വിധികര്‍ത്താവായി ദീപാനിശാന്ത്; ക്ഷണിച്ചതില്‍ അപാകതയില്ലെന്ന് ഡിപിഐ
ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി ദീപാനിശാന്തെത്തി. കവിതാ മോഷണ വിവാദത്തിന് തൊട്ടുപിന്നാലെയാണ് കേരള വര്‍മ്മ കോളെജിലെ മലയാളം അധ്യാപികയായ ദീപാനിശാന്ത് ഉപന്യാസ മത്സരത്തിന്റെ വിധി നിര്‍ണയത്തിനെത്തിയത്. വിധികര്‍ത്താവിനെതിരെ പ്രതിഷേധമുണ്ടായേക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഉപന്യാസ മത്സരത്തിന്റെ വേദി മാറ്റുകയും സുരക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.
സാഹിത്യസൃഷ്ടി മോഷ്ടിച്ചയാളെ എങ്ങനെ അത്തരമൊരു പരിപാടിയില്‍ വിധികര്‍ത്താവാക്കുമെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് വിവാദം ഉണ്ടാകുന്നതിന് മുമ്പേ വിധികര്‍ത്താവായി തീരുമാനിച്ചിരുന്നതാണെന്നും
അവരെ ഒഴിവാക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നുമായിരുന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പ്രതികരിച്ചത്. എഴുത്തുകാരിയും അധ്യാപികയുമെന്ന നിലയിലാണ് ദീപാനിശാന്തിനെ ക്ഷണിച്ചത്. അതില്‍ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കവിതാ മോഷണ വിവാദത്തില്‍ അകപ്പെട്ടയാളെ കലോത്സവത്തിന്റെ വിധികര്‍ത്താവാക്കിയത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയാണ് മറുപടി പറയേണ്ടതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
കവി എസ് കലേഷിന്റെ ' അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാന്‍/ നീ' എന്ന കവിത വരികള്‍ മാറ്റി അധ്യാപക സംഘടനയുടെ സര്‍വീസ് മാഗസിനില്‍ സ്വന്തം പേരില്‍ നല്‍കിയതാണ് ദീപാ നിശാന്തിനെതിരെ പ്രതിഷേധത്തിന് കാരണം. ആദ്യം നിഷേധിച്ചുവെങ്കിലും പിന്നീട് തനിക്ക് തെറ്റുപറ്റിയെന്ന് ദീപാ നിശാന്ത് പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ