കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നുളള ആദ്യ വിമാനം അബുദാബിയിലെത്തിയപ്പോൾ കന്നിയാത്രക്കാർക്ക് ഊഷ്മളമായ സ്വീകരണമൊരുക്കി ജീവനക്കാർ. കേക്ക് മുറിച്ചും മധുരം പങ്കുവച്ചുമാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ യാത്രക്കാരെ വരവേറ്റത്. ഇന്ത്യന്‍ സമരം ഉച്ചയ്ക്ക് 1.40ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ വിമാനത്താവള അധികൃതരും എയര്‍ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥരുമടക്കമുള്ളവരും ചേർന്നാണ് സ്വീകരണമൊരുക്കിയത്. ആദ്യയാത്രയുടെ ഓര്‍മയ്ക്കായി എല്ലാവര്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും കൈമാറി.
അബുദാബിയിലേക്കുള്ള എയർ ഇന്ത്യ വിമാനം രാവിലെ 10.06 ഓടെയാണ് കണ്ണൂരിൽ നിന്ന് പറന്നുയർന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് ആദ്യ വിമാനത്തിന് ഫ്ലാഗ് ഓഫ് ചെയ്തത്. 185 യാത്രക്കാരാണ് ആദ്യ വിമാനത്തിൽ യാത്രക്കാരായുള്ളത്. വിവേക് കുൽക്കർണിയായിരുന്നു ഈ വിമാനത്തിന്റെ പൈലറ്റ്. മിഹിർ മഞ്ജരേക്കറായിരുന്നു സഹ പൈലറ്റ്.
രാവിലെ 9.30 ന് വിമാനത്താവളത്തിന്റെ ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേർന്ന് നിലവിളക്ക് കൊളുത്തിയാണ് ടെർമിനൽ ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷമായിരുന്നു ഇരുവരും ചേർന്ന് ആദ്യ സർവീസിന് ഫ്ലാഗ് ഓഫ് ചെയ്തത്. വിമാനത്താവളത്തിന് അനുമതി നൽകിയ മുൻ കേന്ദ്രവ്യോമയാനമന്ത്രി സി എം ഇബ്രാഹിമും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇന്ന് രാവിലെ കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി ഏഴിന് തിരിച്ചെത്തി. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒന്‍പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്‌ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.അബുദാബി, ദമാം, മസ്‌ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ