തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കൂ എന്ന ആവശ്യമുയര്‍ത്തിയായിരുന്നു മാർച്ച്.
കവടിയാറില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. തുടർന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു.
ഇതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. സംഘർഷത്തിൽ മൂന്ന് യുവമോർച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലെത്തിച്ചു. പ്രവര്‍ത്തകര്‍ വീണ്ടും സംഘടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ