ഗ്യാസ് സിലിണ്ടര്‍ പൊട്ടി അമ്മയും അച്ഛനും മരിച്ചു, വീട് കത്തുന്നു; പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വട്ടംകറക്കി വ്യാജ സന്ദേശം

പൊലീസും ഫയര്‍ഫോഴ്‌സും ആംബുലന്‍സും പുതുപ്പാടിയില്‍ എത്തിയപ്പോഴേക്കും വിളിച്ച മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ് ആയി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഈങ്ങാപ്പുഴ: ഗ്യാസ് സിലിണ്ടര്‍ പൊട്ടി,അമ്മയും അച്ഛനും മരിച്ചു എന്നായിരുന്നു താമരശേരി പൊലീസിന് ലഭിച്ച ഫോണ്‍ സന്ദേശം. പുല്ലുമലയില്‍ ജോര്‍ജിന്റെ മകന്‍ സുരേഷാണ് വിളിക്കുന്നത് എന്നും പറഞ്ഞിരുന്നു. പൊലീസ് ഉടനെ മുക്കം ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ച് സംഭവ സ്ഥലത്തേക്കെത്തി. പക്ഷേ പൊലീസും ഫയര്‍ഫോഴ്‌സും എത്ര തിരഞ്ഞിട്ടും അപകടസ്ഥലം കണ്ടെത്താനായില്ല. വിദ്യാര്‍ഥി ഒപ്പിച്ച വികൃതിയില്‍ മണിക്കൂറുകളോളം വട്ടം കറങ്ങുകയായിരുന്നു പൊലീസും ഫയര്‍ഫോഴ്‌സും. 

ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് വ്യാജ ഫോണ്‍ സന്ദേശം പൊലീസിന് ലഭിക്കുന്നത്. അച്ഛനും അമ്മയും മരിച്ചു. വീട് കത്തിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു ഫോണില്‍ പറഞ്ഞത്. പൊലീസും ഫയര്‍ഫോഴ്‌സും ആംബുലന്‍സും പുതുപ്പാടിയില്‍ എത്തിയപ്പോഴേക്കും വിളിച്ച മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ് ആയി. 

നാട്ടുകാര്‍ ഫോണിലൂടെ പരസ്പരം വിവരം കൈമാറിയെങ്കിലും ഇങ്ങനെയൊരു അപകടം നടന്നത് എവിടെയെന്ന് അറിയാനായില്ല. പുലര്‍ച്ചെ വരെ തിരഞ്ഞപ്പോഴാണ് വ്യാജ ഫോണ്‍ സന്ദേശമാണ് ലഭിച്ചതെന്ന് വ്യക്തമായത്. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായം തേടിയപ്പോഴാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പണി ഒപ്പിച്ചതെന്ന് വ്യക്തമായത്. ഫോണ്‍ വഴി നല്‍കിയ പേരും വിലാസവും തെറ്റാണെന്ന് വ്യക്തമാവുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com