തുടര്‍ച്ചയായ ആറാം ദിവസവും പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു സഭ രാവിലെ ചേര്‍ന്നത് മുതലുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം
തുടര്‍ച്ചയായ ആറാം ദിവസവും പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയത്തിലൂന്നി പ്രതിപക്ഷം ഇന്നും നിയമസഭ സ്തംഭിപ്പിച്ചതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണം, അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു സഭ രാവിലെ ചേര്‍ന്നത് മുതലുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം. 

ഇത് ആറാം ദിവസമാണ് തുടര്‍ച്ചയായി സഭാ നടപടികള്‍ തടസപ്പെടുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കിയിരുന്നു. പ്രതിഷേധ ബാനറുകള്‍ സ്പിക്കര്‍ക്ക് മുന്നില്‍ ഉയര്‍ത്തി പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ചോദ്യോത്തര വേള റദ്ദാക്കി ശ്രദ്ധ ക്ഷണിക്കലിന്റേയും സബ്മിഷന്റേയും മറുപടികള്‍ മേശപ്പുറത്ത് വയ്ക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചു. എന്നാല്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. 

അതിനിടയില്‍ പി.സി.ജോര്‍ജും, ഒ.രാജഗോപലും സഭയില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ച്ചയായി സഭ സ്തംഭിപ്പിക്കുന്നത് ശരിയല്ലെന്നും, പ്രതിപക്ഷം സഹകരിക്കണം എന്നും സ്പീക്കര്‍ ആവശ്യപ്പെട്ടുവെങ്കിലും സഭയിലെ പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. തിങ്കളാഴ്ച രാവിലെ സഭ ചേരുന്നതിന് മുന്‍പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറെ കണ്ടിരുന്നു. നിയമസഭാ കവാടത്തിന് പുറത്ത് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണം എന്ന് ചെന്നിത്തല സ്പീക്കറോട് ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com